Monday, May 3, 2010

കേരള രാഷ്ട്രീയത്തിലെ പ്രച്ഛന്ന വര്‍ഗീയത

കേരള രാഷ്ട്രീയത്തിലെ പ്രച്ഛന്ന വര്‍ഗീയത

 
അവസരവാദ രാഷ്ട്രീയവും സാമുദായിക രാഷ്ട്രീയവും കേരളത്തെ ബാധിച്ചതിന്റെ ആദ്യത്തെയോ അവസാനത്തെയോ ഉദാഹരണമല്ല പി.ജെ. ജോസഫിന്റെ കൂറുമാറ്റവും അനുബന്ധ സംഭവങ്ങളും. ഈ രാഷ്ട്രീയമാകട്ടെ രണ്ടു മുന്നണികള്‍ക്കും അന്യവുമല്ല. എന്നാല്‍, സൂചനകളും വാര്‍ത്തകളും സത്യമാണെങ്കില്‍ ആദര്‍ശങ്ങള്‍ക്കപ്പുറത്ത് പൗരോഹിത്യ സ്വാധീനവും തത്ത്വങ്ങളെയും രാഷ്ട്രീയ വിശ്വാസ്യതയെയും മറികടക്കുന്ന അധികാര മോഹവും സംസ്ഥാനത്തിന്റെ ജനാധിപത്യ ബഹുസ്വരതയെ തകര്‍ക്കാന്‍ പോന്ന ഭീമാകാരനായി വളര്‍ന്നുകഴിഞ്ഞതിന്റെ ലക്ഷണമാണ് ഇപ്പോഴത്തെ സംഭവങ്ങള്‍. ഒരു മന്ത്രിയുടെ രാജിയിലോ മുന്നണികള്‍ക്കുള്ളിലെ ഇളക്കങ്ങളിലോ ആയി അവ ഒതുങ്ങുന്നില്ല. ഇരുപത്തൊന്നു വര്‍ഷത്തെ ഇടതുമുന്നണി പങ്കാളിത്തം രായ്ക്കുരാമാനം ഉപേക്ഷിക്കാന്‍ ജോസഫ് പറഞ്ഞ കാരണങ്ങള്‍ വിശ്വസിക്കാനാവുന്നവയല്ല. വിദ്യാഭ്യാസ മേഖലയില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ വരുത്തിവെച്ച പ്രതിസന്ധിയും സംഘര്‍ഷവുമാണ് അദ്ദേഹം നിരത്തുന്ന കാരണങ്ങള്‍. ഈ ആരോപണം അടിസ്ഥാന രഹിതമൊന്നുമല്ല. എന്നാല്‍, കൂറുമാറ്റത്തിന് കാരണമായി അത് പറയുന്നതില്‍ യുക്തിരാഹിത്യമുണ്ട്. വിദ്യാഭ്യാസ രംഗത്ത് വന്‍തോതില്‍ സാമുദായിക പക്ഷപാതിത്വവും അസന്തുലിതത്വവും കൊണ്ടുവന്ന് 'സംഘര്‍ഷ'ത്തിന് തുടക്കമിട്ടത് ജോസഫാണെന്നതും ഇതിന് അന്നത്തെ ഇടതുമുന്നണി സമ്പൂര്‍ണ പിന്തുണ നല്‍കുകയായിരുന്നു എന്നതുമിരിക്കട്ടെ. നാലു വര്‍ഷം അധികാരത്തില്‍ പറ്റിപ്പിടിച്ച് ഇരുന്നപ്പോഴൊന്നും ഉണ്ടാകാത്ത ബോധോദയം പെട്ടെന്നുണ്ടായത് എങ്ങനെ? മുന്നണിക്കകത്തോ പാര്‍ട്ടിക്കുള്ളില്‍ പോലുമോ ചര്‍ച്ചക്കു വെക്കാതുള്ള മുന്നണി മാറ്റത്തിന് പിന്നിലെ പ്രേരണകള്‍ എന്ത്? അഴിമതിയും സദാചാര വിരുദ്ധതയും ആരോപിക്കപ്പെട്ടപ്പോഴെല്ലാം മുന്നണിയില്‍ തുടരാന്‍ തക്ക സ്വാധീനം തെളിയിച്ചയാള്‍ ഇപ്പോള്‍ പറയുന്നു താനെത്ര പറഞ്ഞിട്ടും മുന്നണി കേള്‍ക്കാന്‍ സന്നദ്ധമായില്ലെന്ന്.



മുന്നണികള്‍ തമ്മിലുള്ള ആദര്‍ശപരമായ വ്യത്യാസം തന്നെ മിഥ്യയായി മാറിക്കഴിഞ്ഞിരിക്കെ കൂറുമാറ്റത്തിനു പിന്നില്‍ എന്തെങ്കിലും ആദര്‍ശം അന്വേഷിക്കേണ്ട കാര്യമില്ല. ജോസഫ്-മാണി ഗ്രൂപ്പുകളുടെ ലയനം യു.ഡി.എഫിലെ വിവിധ കക്ഷികള്‍ക്ക്-കോണ്‍ഗ്രസിന് പ്രത്യേകിച്ച്- അലോസരമുണ്ടാക്കുന്നതിനു പിന്നിലുള്ളതും ആദര്‍ശമല്ല, അധികാരത്തിന്റെ പങ്കില്‍ കുറവു വരുമെന്ന ഭയം മാത്രമാണ്. മറുപുറത്ത് ഇടതുമുന്നണിയില്‍ കേരള കോണ്‍ഗ്രസിന്റെ പുതിയ നായകനായ പി.സി. തോമസ് സംഘ്പരിവാര്‍ ബന്ധത്തിലൂടെ എം.പിയും കേന്ദ്ര സഹമന്ത്രിയും വരെ ആയ ആളാണ്; എന്‍.ഡി.എ സ്ഥാനാര്‍ഥിയായി ഇടതുമുന്നണി സ്ഥാനാര്‍ഥിയെ തോല്‍പിച്ച അദ്ദേഹം (കോടതി ഈ ഫലം റദ്ദാക്കുകയായിരുന്നു) പിന്നീട് ജോസഫ് ഗ്രൂപ്പ് വഴി ഇടതുമുന്നണിയില്‍ വന്നപ്പോഴോ ഇപ്പോള്‍ ജോസഫിന് പകരക്കാരനായി വരുമ്പോഴോ ഇടതുമുന്നണിയില്‍ വലിയ എതിര്‍പ്പൊന്നും ദൃശ്യമല്ല. അധികാര രാഷ്ട്രീയത്തിന്റെ ഈ ആദര്‍ശച്യുതിയാണ് കേരള രാഷ്ട്രീയത്തില്‍ പുരോഹിത ഇടപെടലിനും സാമുദായികതക്കും ഇപ്പോള്‍ വഴി തുറന്നിരിക്കുന്നത്. വിഭാഗീയമായ താല്‍പര്യങ്ങള്‍ക്കു വേണ്ടി സാമുദായിക ശക്തികള്‍ അധികാരം ലക്ഷ്യമിട്ട് ഇറങ്ങിയിരിക്കുന്നുവെന്ന് കരുതേണ്ടി വരുന്നു. കത്തോലിക്കാ സഭ എന്തെങ്കിലും തരത്തില്‍ ഇടപെട്ടിട്ടില്ലെന്ന് പറയുന്നുണ്ട്. എന്നാല്‍, അത് വിശ്വസിക്കാന്‍ സാഹചര്യങ്ങള്‍ അനുവദിക്കുന്നില്ലെന്നതാണ് സത്യം.



സമുദായങ്ങള്‍ സ്വന്തം ആവശ്യങ്ങള്‍ക്കായി നിലകൊള്ളുന്നത് ജനാധിപത്യത്തില്‍ നിഷിദ്ധമല്ല. എന്നാല്‍, കേരള കോണ്‍ഗ്രസ് ലയനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച പുരോഹിത കേന്ദ്രങ്ങള്‍ ജനാധിപത്യ വഴക്കങ്ങള്‍ ഉപയോഗപ്പെടുത്തുകയല്ല, മറിച്ച് ഏതാനും നേതാക്കളിലൂടെ അധികാരത്തിന്റെ നിയന്ത്രണം കൈക്കലാക്കാന്‍ നോക്കുകയാണ് ചെയ്തത്. രാഷ്ട്രീയ ചേരികളെയും പാര്‍ട്ടികളെയും മൊത്തമായി ഏറ്റെടുക്കുന്ന ഈ ശൈലി മറ്റു സമുദായ നേതൃത്വങ്ങളും സ്വീകരിച്ചു തുടങ്ങിയാല്‍ അത് കൂടുതല്‍ കടുത്ത വര്‍ഗീയ ധ്രുവീകരണത്തിലേക്ക് കേരള രാഷ്ട്രീയത്തെ എടുത്തെറിയും. നേര്‍ക്കു നേരെയുള്ള വര്‍ഗീയത തിരിച്ചറിയുക എളുപ്പമാണെങ്കില്‍ ഈ പ്രച്ഛന്ന വര്‍ഗീയത രാഷ്ട്രീയത്തെ വഴിതെറ്റിക്കുകയും കലുഷമാക്കുകയും ചെയ്യും. കൂടുതല്‍ ആപല്‍ക്കാരിയാണത്. പരമത വിദ്വേഷം വളര്‍ത്തുന്ന പ്രചാരണങ്ങളും പുസ്തകങ്ങളും ലഘുലേഖകളും ഇതിനകം തന്നെ വെള്ളം കലക്കിയത് സംസ്ഥാനം കണ്ടു. അപകടകരമായ ഇത്തരം പ്രവണതകള്‍ക്കെതിരെ ജനാധിപത്യ വാദികള്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു.

1 comment:

അമ്മ മലയാളം സാഹിത്യ മാസിക said...

താങ്കളെ അമ്മ മലയാളം സാഹിത്യ മാസികയുടെ ഭാഗമാകാന്‍ ക്ഷണിക്കുന്നു.
താങ്കളുടെ രചനകളും പ്രതീക്ഷിക്കുന്നു . അക്സസിനായി ഇ-മെയില്‍ അയക്കുമല്ലോ