Friday, July 16, 2010

ആ ചോരയുടെ വില

ആ ചോരയുടെ  വില

Thursday, July 15, 2010
കെ.പി. രാമനുണ്ണി

2010 ജൂലൈ നാലാം തീയതി ഒരു കറുത്ത ഞായറാഴ്ചയായിരുന്നു. ന്യൂമാന്‍സ് കോളജിലെ തെറ്റ് ചെയ്ത പ്രഫ. ടി.ജെ. ജോസഫ് എന്ന അധ്യാപകന്റെ വലതുകൈപ്പത്തി വെട്ടിമാറ്റിയ ദിവസം. മൂടിക്കെട്ടിയ അന്തരീക്ഷം ഒന്നുകൂടി കനത്തിരുന്നു. നെടുവീര്‍പ്പിന്റെ തുടര്‍ശ്വാസംകൊണ്ടെന്നപോലെ മഴച്ചാറലുകള്‍ മുകളിലോട്ട് വലിഞ്ഞുനിന്നു, നനപ്പിക്കാനല്ല, കറുപ്പിക്കാനാണ് കാര്‍മേഘങ്ങള്‍ ഭൂമിയെ പൊതിയുന്നതെന്ന് തോന്നി. ഉച്ച തിരിഞ്ഞ് മൂന്നു മണിയായതോടെ സൈലന്റ് മോഡില്‍ വെച്ചിരുന്ന മൊബൈല്‍ ഫോണില്‍ ചെകുത്താന്മാര്‍ പല്ലിളിച്ച് കാട്ടാന്‍ തുടങ്ങി.
പച്ചയമര്‍ത്തി ഒന്നിനെ മോചിപ്പിച്ചതും 'അറിഞ്ഞില്ലേ സംഭവം? നിങ്ങളെല്ലാം നല്ലോണം താങ്ങിക്കൊടുത്തോളൂ....ഇവന്മാരുടെ കളി കഴിഞ്ഞിട്ട് വേണം ഇവിടെയൊന്ന് ശരിയാക്കാന്‍' എന്നായിരുന്നു അതിന്റെ ആഹ്ലാദം തിരതല്ലുന്ന ഉദീരണം.

രണ്ടാമത്തെ ഫോണ്‍ കോള്‍ കനത്ത ശബ്ദത്തില്‍ നിര്‍ത്തി നിര്‍ത്തി ഉപദേശ രൂപേണയാണ് എത്തിയത്. രാമനുണ്ണി വിഷമിക്കുകയേ ചെയ്യരുതെന്ന് ആദ്യമേ അതെന്നെ ആശ്വസിപ്പിച്ചു. 'താങ്കള്‍ നല്ല ഉദ്ദേശ്യത്തോടെയാണ് മുസ്‌ലിംകളെ സപ്പോര്‍ട്ട് ചെയ്യുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. പക്ഷേ, നിഷ്‌കളങ്കനായ പഴയ പൊന്നാനി മുസ്‌ലിമല്ല ഇന്നത്തെ മുസ്‌ലിം. അതിനാല്‍ ഇനിയെങ്കിലും സൂക്ഷിക്കണം. ഖയ്യൂമിന്റെ വീട്ടുകാരോടുള്ള സ്‌നേഹം വെച്ച് ഇവന്മാരുടെ കൂടെ നിന്നാല്‍ താങ്കളും നാറിപ്പോകും'.
പറഞ്ഞു പറഞ്ഞ് അവസാനമെത്തിയപ്പോഴേക്കും ഉപദേശ സ്വരത്തില്‍ ഭീഷണഭാവം കലരാന്‍ തുടങ്ങി.
മൂന്നാമതും ഫോണില്‍ തുള്ളിയിരുന്ന ചെകുത്താനെ വചനമാക്കിയപ്പോള്‍ അവന്‍ മഹാകാരുണ്യവാനായി അനുഭവപ്പെട്ടു. ജോസഫിന്റെ കൈ വെട്ടിയതുകൊണ്ട് മുസ്‌ലിംകള്‍ക്ക് വരാന്‍ പോകുന്ന അനര്‍ഥങ്ങളെ ഓര്‍ത്തുള്ള പരിദേവനങ്ങളായിരുന്നു സംസാരത്തുടക്കം.

'അല്ലെങ്കിലേ, മുസ്‌ലിംകളെ ഭീകരവാദികളായി കാണുന്ന പ്രവണത കേരളത്തിലടക്കം തുടങ്ങിയിട്ടുണ്ട്. കശ്മീരിലെ ചാവേറുകള്‍, തടിയന്റവിട നസീര്‍, ലൗജിഹാദ് തുടങ്ങി മേലേക്ക് മേലേയല്ലേ ഓരോന്ന് അവരുടെ തലയില്‍ വന്നു വീഴുന്നത് എന്നെല്ലാം ആ സൗഹൃദസ്വരം വിഷമിച്ചുകൊണ്ടിരുന്നു.
പെട്ടെന്ന് ട്രാക്ക് മാറി  ഇങ്ങനെ തുടര്‍ന്നു. 'എന്നാലേയ്, ജോസഫിന്റെ കൈവെട്ടല്‍ സാധാരണ കേസല്ല, മറുവശത്ത് അച്ചായന്മാരാണെന്ന് ഓര്‍മ വേണം. അവര്‍ പെട്ടെന്നൊന്നും ചെയ്തില്ലെങ്കിലും മെല്ലെ പിടിക്കും. പിടിച്ച് വളക്കും, വളച്ച് ഞെരുക്കും, ഞെരുക്കി ശ്വാസം മുട്ടിക്കും, ശ്വാസം മുട്ടിച്ച് ശ്വാസം മുട്ടിച്ച്.....
സകല ആക്‌സിഡന്റ് സ്‌പോട്ടുകളിലും ഓടിയെത്തി ശവശരീരങ്ങള്‍ ആര്‍ത്തിപിടിച്ച് നോക്കുന്ന മനോരോഗികളുടെ കിതപ്പ് മറുതലക്കല്‍ കേട്ടപ്പോള്‍ ഞാന്‍ ഫോണ്‍ ഡിസ്‌കണക്ട് ചെയ്തു.
ഈ എളിയവന്‍ എഴുത്തുകൊണ്ട് മുതല്‍ എഴുത്തമ്മയായ കമലാ സുറയ്യ സ്വന്തം ഖബറടക്കം കൊണ്ടു വരെ കേരളത്തില്‍ ഊട്ടിയുറപ്പിക്കാന്‍ പാടുപെട്ടിരുന്ന മതമൈത്രി ഇങ്ങനെ തകരാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടുകയാണല്ലോയെന്ന് ഓര്‍ത്തതും കഠിനമായ ദുരന്തബോധമനുഭവപ്പെട്ടു. ഹതാശയുടെ പടുകുഴിയില്‍വെച്ച് സാധാരണ സംഭവിക്കാറുള്ളത് പോലെ എന്തിനായിട്ടാണെടാ ഇത് എന്ന സര്‍വകാരകനോടുള്ള കലി എന്നില്‍ കത്തിപ്പടര്‍ന്നു.

'ഇങ്ങനെ നശിപ്പിക്കാനാണെങ്കില്‍ എന്തിനാണ് നീ', തന്തയും തള്ളയുമുള്ളവര്‍ക്കല്ലേ മറ്റുള്ളവരുടെ വേദന മനസ്സിലാകൂ' തുടങ്ങിയ ശകാരങ്ങള്‍ ആദ്യത്തെ ക്ഷോഭത്തിന് ശേഷവും കരുതിക്കൂട്ടി ഞാന്‍ ഉച്ചരിക്കാന്‍ തുടങ്ങി. കാരണം, സ്മരണയുണര്‍ത്തുന്നതിനാല്‍, സ്‌നേഹത്തോടെയുള്ള സ്തുതി പോലെ തന്നെ ശത്രുതയോടെയുള്ള ചീത്തപറച്ചിലും അവന്റെ അനുഗ്രഹം നേടിത്തരുമെന്നാണ് ദൈവജ്ഞര്‍ പറഞ്ഞിട്ടുള്ളത്. ഇക്കാലത്ത് ശകാരത്തിനായിരിക്കുമല്ലോ സ്തുതിയേക്കാള്‍ പവറും വോള്‍ട്ടേജും കൂടുക.
അവനോട് ക്ഷോഭിച്ചും കയര്‍ത്തും രാത്രി മുഴുവന്‍ തള്ളി നീക്കിയതും കൂരാക്കൂരിരുട്ടിലെ മിന്നല്‍പ്പിണര്‍പോലെ, മണലാരണ്യത്തിലെ ജീവന്‍മുകുളങ്ങള്‍ പോലെ ഒരു ഫോണ്‍കോള്‍-കൈ അറുത്തു മാറ്റപ്പെട്ട ജോസഫിന് ആവശ്യമായ 17 ബോട്ടില്‍ രക്തത്തില്‍ 12 ബോട്ടിലും നല്‍കിയിരിക്കുന്നത് സോളിഡാരിറ്റി പ്രവര്‍ത്തകരായ എട്ട് മുസ്‌ലിം ചെറുപ്പക്കാരാണ് എന്നതായിരുന്നു വിവരം.
ദൈവമേ, നിന്നെ പ്രീതിപ്പെടുത്താന്‍ സ്തുതിയേക്കാള്‍ നല്ലത് ശകാരം തന്നെ.
പ്രവാചക നിന്ദ നടത്തിയതിന്റെ പേരില്‍ ആക്രമിക്കപ്പെട്ട ജോസഫിന് അമീര്‍ഫൈസലും നസീറും ഷബീറും അബ്ദുള്‍ ഹക്കീമും സാബിറും അബ്ദുള്‍ സലാമും ഷഫീക്ക് അഹമ്മദും നൗഷാദും ജീവരക്തം നല്‍കിയതില്‍ ബ്ലഡ് ഗ്രൂപ്പിന്റെയോ സന്നദ്ധ സംഘടനാ പ്രവര്‍ത്തനത്തിന്റെയോ പ്രശ്‌നം മാത്രമല്ല അടങ്ങിയിട്ടുള്ളതെന്ന് പെട്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ദൈവശാസ്ത്രപരവും ദാര്‍ശനികവുമായ പല നിലപാടുകളും ആ ജീവദാനം മുന്നോട്ടുവെക്കുന്നുണ്ട്.

ആദ്യമായി, ജോസഫിന്റെ കൈവെട്ടലിലൂടെ ചില ഹീനന്മാര്‍ നടത്തിയത് പ്രവാചകനിന്ദയാണെന്നും അത് സ്വന്തം രക്തം കൊണ്ട് കഴുകിക്കളയേണ്ടതാണെന്നും മേല്‍പറഞ്ഞ ചെറുപ്പക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നു. കാരണം, തന്റെ ശരീരത്തിലേക്ക് മാലിന്യങ്ങള്‍ നിക്ഷേപിച്ച ജൂതസ്ത്രീയെപ്പോലും സ്‌നേഹിക്കുകയും തന്നെ നിരന്തരം ദ്രോഹിച്ച ശത്രുക്കള്‍ക്ക് പോലും മാപ്പ് നല്‍കുകയും ചെയ്യുന്നതായിരുന്നു മുഹമ്മദ് നബിയുടെ തത്ത്വദര്‍ശനം. അങ്ങനെയുള്ളൊരു മഹാത്മാവിന്റെ പേരും പറഞ്ഞ് നിയമം കൈയിലെടുക്കുകയും ഹിംസ പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് അദ്ദേഹത്തിന്റെ തത്ത്വദര്‍ശനങ്ങളോടുള്ള അവഹേളനവും അതുവഴി പ്രവാചകനെത്തന്നെ അപമാനിക്കലുമാകുന്നു.
രണ്ടാമതായി, ആ മുസ്‌ലിം ചെറുപ്പക്കാര്‍ തങ്ങളുടെ ചോര കൊണ്ട് ചെയ്തത് ഇസ്‌ലാമികതയെ ഉയര്‍ത്തിപ്പിടിക്കലും സാമുദായികതയെ കൂസാതിരിക്കലുമാണ്. നീതിയിലും ധര്‍മത്തിലും അനശ്വരമായ മൂല്യങ്ങളിലും അധിഷ്ഠിതമാണ് ഇസ്‌ലാമികത. സാമുദായികതയിലാകട്ടെ കൂടെയുള്ളവരോടുള്ള നിക്ഷിപ്ത താല്‍പര്യങ്ങളും അതുണ്ടാക്കുന്ന പക്ഷപാതങ്ങളും ഇടകലരുന്നു. മാര്‍ക്‌സിസ്റ്റുകാര്‍ നടത്തുന്ന ഗുണ്ടായിസത്തെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ന്യായീകരിക്കാറില്ലേ, കോണ്‍ഗ്രസുകാര്‍ നടത്തുന്ന ഗുണ്ടായിസത്തെ കോണ്‍ഗ്രസ് പാര്‍ട്ടി ന്യായീകരിക്കാറില്ലേ. അതിനാല്‍ ജോസഫിന്റെ കൈവെട്ടിയ മുസ്‌ലിംകളെ മുസ്‌ലിം സമുദായത്തിനും ന്യായീകരിക്കാന്‍ പാടില്ലേ തുടങ്ങിയ വാദഗതികള്‍ കക്ഷിരാഷ്ട്രീയത്തിന് സമാന്തരമായ സാമുദായികതയില്‍നിന്നാണ് ഉടലെടുക്കുന്നത്. ഇസ്‌ലാമികതയുമായോ ശരിയായ മതബോധവുമായോ ഇതിന് ഒരു ബന്ധവുമില്ല. ഞങ്ങടെ പെട്രോമാക്‌സ് ഞങ്ങള് കട്ടാല്‍ നിങ്ങക്കെന്താ മാര്‍ക്‌സിസ്‌റ്റേ/ഞങ്ങടെ പെട്രോമാക്‌സ് ഞങ്ങള് കട്ടാല്‍ നിങ്ങക്കെന്താ കോണ്‍ഗ്രസേ എന്ന രീതിയില്‍ സകല സത്യധര്‍മ നിയമങ്ങളെയും കൊഞ്ഞനംകുത്തുന്ന സമീപനങ്ങളിലേക്കും കക്ഷി രാഷ്ട്രീയവും അതുപോലുള്ള സാമുദായികതയും വഴുതിവീഴുന്നതായിരിക്കും. മറുവശത്ത്, ശത്രുസമൂഹത്തിലുള്ളവരോടായാലും അനീതി പ്രവര്‍ത്തിക്കരുതെന്ന വേദഗ്രന്ഥത്തിന്റെ പ്രബോധനമാണ് ഗാംഭീര്യത്തോടെ തലയുയര്‍ത്തി നില്‍ക്കുന്നത്. മുസ്‌ലിംകള്‍ക്ക് ഇസ്‌ലാമാണോ വേണ്ടത്, അതോ കക്ഷിരാഷ്ട്രീയ സമാനം ജീര്‍ണമായ സാമുദായികതയാണോ വേണ്ടത് എന്ന നിര്‍ണായക ചോദ്യത്തിനുള്ള മറുപടിയായാണ് ശത്രുസമൂഹമാക്കപ്പെട്ട ജോസഫിന്റെ രക്തവുമായി എട്ട് മുസ്‌ലിം സഹോദരരുടെ രക്തം ഇന്ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുന്നത്. (അതിനവര്‍ക്ക് പച്ചത്തെറികളും പരിഹാസവാക്കുകളും കേള്‍ക്കേണ്ടി വന്നെങ്കിലും).

പവിത്രമായ ആ ചോരക്ക് വിലയിടിയാതിരിക്കണമെങ്കില്‍ മുസ്‌ലിംകളായ വിശ്വാസികളും മറ്റ് മതസ്ഥരായ വിശ്വാസികളും ആദര്‍ശാത്മകമായ ചില നിലപാടുകള്‍ നിര്‍ബന്ധമായും അനുവര്‍ത്തിക്കേണ്ടതുണ്ട്. എന്ത് വില കൊടുത്തും ഇസ്‌ലാമിന്റെ ആദര്‍ശ സംഹിതകളെ വിശാലമായി ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് വിശ്വാസികളായ മുസ്‌ലിംകള്‍ സംശയലേശമന്യേ ചെയ്യേണ്ടത്. അങ്ങനെ വരുമ്പോള്‍ ഇസ്‌ലാമിന്റെ പേരു പറഞ്ഞ് അനിസ്‌ലാമികമായ കാര്യങ്ങള്‍ക്ക് മുന്‍കൈയെടുക്കുന്നവരെ അവര്‍ കര്‍ശനമായി നേരിടേണ്ടിവരും. ഇസ്‌ലാമിനെ 'രക്ഷപ്പെടുത്താനായി' ബോംബും സ്‌ഫോടകവസ്തുക്കളും സൂക്ഷിക്കുന്നവരെ സര്‍ക്കാര്‍ ഏജന്‍സികളെപ്പോലും കാത്തുനില്‍ക്കാതെ കണ്ടുപിടിച്ച് നിയമത്തിന് മുന്നില്‍കൊണ്ടുവരുക, ഇസ്‌ലാമിക ദര്‍ശനങ്ങള്‍ വളച്ചൊടിച്ച് വര്‍ഗീയത വളര്‍ത്തുന്നവരെ പരസ്യമായി വിചാരണ ചെയ്യുക, ഇസ്‌ലാമിനെ കരുവാക്കി സമൂഹത്തില്‍ സൃഷ്ടിക്കപ്പെടുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ജീവന്‍ കൊണ്ടും രക്തം കൊണ്ടും പരിഹാരമുണ്ടാക്കുക, ഹിന്ദു വര്‍ഗീയവാദികളുടെ ഹീനകൃത്യങ്ങള്‍ക്ക് സ്വയം പ്രായശ്ചിത്തം ചെയ്തിരുന്ന മഹാത്മാഗാന്ധിയുടെ പാത പിന്തുടരുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ വിശ്വാസികളായ മുസ്‌ലിംകള്‍ ആസൂത്രണം ചെയ്യേണ്ട സമയമായിരിക്കുന്നു.

എന്നാല്‍, യഥാര്‍ഥ ഇസ്‌ലാംമത വിശ്വാസികളെപ്പോലും ഇത്തരമൊരു ദൗത്യം ഏറ്റെടുക്കുന്നതില്‍ ഇടപതറിക്കുന്ന ചില മാനസിക ഘടകങ്ങള്‍ ഇന്ന് നിലനില്‍ക്കുന്നുണ്ട്. പല തരത്തിലും മുസ്‌ലിംകള്‍ ആക്രമിക്കപ്പെടുകയും അവഹേളിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്ന സമകാലിക അവസ്ഥയില്‍ വഴിപിഴച്ച മുസ്‌ലിമിനോട് പോലും അവര്‍ക്ക് തോന്നുന്ന ഏകത്വബോധമാണത്. അതായത് അരക്ഷിതത്വബോധം സൃഷ്ടിക്കുന്ന ഒരുതരം ഗോത്രപ്പിടിത്തം. ഈ പ്രശ്‌നത്തെ മറികടക്കാന്‍ സുതാര്യവും ധീരവുമായ വിവേക ചിന്ത കൊണ്ടു മാത്രമേ സാധിക്കുകയുള്ളൂ.
ഒരു കാര്യം ചോദിക്കട്ടെ-കേരളത്തിലായാലും ഇന്ത്യയിലായാലും ലോകത്തിലായാലും ട്രേഡ് യൂനിയന്‍ മോഡലിലുള്ള പരസ്‌പര ഐക്യദാര്‍ഢ്യം കൊണ്ട് മുസ്‌ലിംകള്‍ക്ക് രക്ഷ കിട്ടുമോ? തീര്‍ത്തും സംശയമാണ്. ഉദാഹരണമായി ആലോചിക്കുകയാണെങ്കില്‍ സാമുദായിക ഒരുമ എന്ന ഒറ്റ അച്ചുതണ്ടിനെ ആശ്രയിച്ച് രാഷ്ട്രനിര്‍മാണം നടത്തിയ പാകിസ്താന്റെ ദയനീയമായ അവസ്ഥ നമ്മുടെ കണ്‍മുന്നിലുണ്ടല്ലോ. എന്നാല്‍, സൂര്യന്‍ കിഴക്ക് ഉദിക്കുകയാണെങ്കില്‍, പ്രപഞ്ചഗോളങ്ങള്‍ ചലനക്രമം പാലിക്കുകയാണെങ്കില്‍ ഇസ്‌ലാമിക ദര്‍ശനവുമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന മുസ്‌ലിംകള്‍ക്ക് രക്ഷകിട്ടുമെന്ന് മാത്രമല്ല, അവര്‍ അജയ്യരായിത്തീരുകയും ചെയ്യും. ഭൗതികമായ യുക്തികളെ വെടിഞ്ഞ് ദൈവികമായ ആദര്‍ശങ്ങളെ ശരണം പ്രാപിക്കാന്‍ വിശ്വാസികള്‍ മുന്നോട്ടുവരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
മറ്റു മതവിശ്വാസികള്‍ എടുക്കുന്ന നിലപാടുകളും മുസ്‌ലിംകളുടെ തത്ത്വാധിഷ്ഠിത നീക്കങ്ങള്‍ക്ക് അനുരൂപമായിരിക്കല്‍ ഈ അവസരത്തില്‍ പ്രധാനമാണ്. മതവിരുദ്ധമായ മതഭ്രാന്തിനാല്‍ ചില ക്രിമിനലുകള്‍ നടത്തുന്ന കുറ്റകൃത്യങ്ങളെ ഇസ്‌ലാമിന്റെ അക്കൗണ്ടില്‍ വരവ് വെക്കുക എന്നത് യഥാര്‍ഥ മത വിശ്വാസിക്ക് സംഭവിക്കുന്ന ഭീമാബദ്ധവും കൊടുംപാപവുമാണ്. അത്തരം വീഴ്ചകളുടെ നിദര്‍ശനങ്ങളാണ് നാലാം തീയതി ഞായറാഴ്ച എനിക്ക് വന്ന ഫോണ്‍ കോളുകളില്‍ കയ്ച്ചുനിന്നത്.
ഒരു മതദര്‍ശനം കര്‍ശനമായി വിലക്കുന്ന കാര്യങ്ങള്‍ അതിന്റെ പേര് പറഞ്ഞ് ചെയ്യുന്നതാണല്ലോ ആ മതദര്‍ശനത്തിന് നേരെയുള്ള ഏറ്റവും വലിയ വെല്ലുവിളി. അങ്ങനെ നോക്കുകയാണെങ്കില്‍ ജോസഫിന്റെ കൈവെട്ടല്‍ കൊണ്ടും അങ്ങിങ്ങ് ബോംബ് വെക്കല്‍ കൊണ്ടും ഭീകര സീഡികളുടെ സൂക്ഷിപ്പുകൊണ്ടും ശരിക്കും ആക്രമിക്കപ്പെടുന്നത് ഇസ്‌ലാമും യഥാര്‍ഥ മുസ്‌ലിമുമായതിനാല്‍ അവരോട് സ്‌നേഹപരിഗണനകള്‍ കാണിക്കുകയാണ് അത്തരം സന്ദര്‍ഭങ്ങളില്‍ മറ്റ് മതവിശ്വാസികളുടെ ഉത്തരവാദിത്തം. അതിനുപകരം, ഇസ്‌ലാമിനോടും മുസ്‌ലിംകളോടും അവര്‍ വിദ്വേഷം പുലര്‍ത്തുന്നത് ദൈവ വിരോധം മാത്രമല്ല വിരോധാഭാസം കൂടിയാണെന്ന് പറയേണ്ടിവരും.
ഏതായാലും, ദൈവസൃഷ്ടിയുടെ ഏകത്വന്യായത്തെ പ്രഘോഷിച്ചുകൊണ്ട് ജോസഫിന്റെ ഹൃദയത്തിലൂടെ, കരളിലൂടെ, മസ്തിഷ്‌കത്തിലൂടെ എട്ട് മുസ്‌ലിം സഹോദരരുടെ രക്തം ഒഴുകിക്കൊണ്ടിരിക്കയാണ്. ആ ചോരയുടെ വിലയിടിയാതെ സൂക്ഷിക്കുക എന്നത് ഏതൊരു മതവിശ്വാസിയുടേയും കര്‍ത്തവ്യമാണ്. എന്തെന്നാല്‍, അത് വിശ്വാസത്തിന്റെ വില തന്നെയാണ്.

Sunday, July 11, 2010

അദ്ഭുതക്കുട്ടി

അദ്ഭുതക്കുട്ടി

Sunday, July 11, 2010
അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്ന കുട്ടിയായതുകൊണ്ട് അദ്ഭുതക്കുട്ടി എന്നൊരു വിശേഷണം ചാര്‍ത്തിക്കിട്ടിയിരുന്നു. അറുവമ്പള്ളി പുത്തന്‍പുരയില്‍ അബ്ദുല്ലക്കുട്ടി അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാതാവുമ്പോള്‍ വളര്‍ത്തി വലുതാക്കിയവര്‍ തന്നെ അദ്ഭുതങ്ങള്‍ കാട്ടുന്ന വിചിത്രമായ കാഴ്ചകള്‍ക്കാണ് പ്രബുദ്ധതകൊണ്ട് പൊറുതിമുട്ടിയ രാഷ്ട്രീയകേരളം ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. അബ്ദുല്ലക്കുട്ടി എം.എല്‍.എ പെണ്ണിനോടൊപ്പം പിടിയിലാവണമെന്ന അടക്കാനാവാത്ത ആഗ്രഹം പങ്കുവെച്ച ഒരു ജനതയുടെ ആത്മാവിഷ്‌കാരമായ ചാനലാണ് ആദ്യം അദ്ഭുതം പ്രവര്‍ത്തിച്ചത്. ഉണ്ണിത്താന്റെ മഞ്ചേരി മോഡല്‍ ആവര്‍ത്തിക്കണമെന്ന അദമ്യമായ ആഗ്രഹവുമായി ചുവപ്പന്‍ പാപ്പരാസികള്‍ ശീതീകരിച്ച മുറിയിലെ ചാരുകസേരയിലിരുന്ന് നൂറുപോയിന്റ് ബോള്‍ഡില്‍ സ്‌ക്രോളിങ് ന്യൂസ് ചാനലിലൂടെ കടത്തിവിട്ടപ്പോള്‍ നാട് ഞെട്ടി. അബ്ദുല്ലക്കുട്ടിയും ഞെട്ടി. പി.ടി. ചാക്കോയുടെ പ്രമാദമായ പീച്ചിയാത്രക്കുശേഷം ഇതാ ഒരു പൊന്മുടിയാത്രാ വിവാദം എന്ന് കേരളത്തിന്റെ രാഷ്ട്രീയചരിത്രമറിയാവുന്നവര്‍ ഓര്‍മകള്‍ അയവെട്ടി. ഒരു രാഷ്ട്രീയ ശത്രുവിനെ ഉന്മൂലനം ചെയ്യുന്നതിന് എത്രത്തോളം നാണംകെട്ട പണികള്‍ ആവാം എന്ന് റിസര്‍ച്ചുചെയ്തുകൊണ്ടിരിക്കുന്ന സഖാക്കള്‍ ഒപ്പിച്ച വേലയില്‍ കുടുങ്ങിയത് ഒരു കുടുംബം. ഇനി കേരളത്തിലേക്കില്ലെന്ന് അവര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. മുന്നിലോ പിന്നിലോ എം.എല്‍.എയുണ്ടെങ്കില്‍ പെണ്ണുങ്ങള്‍ കാറില്‍ പോവുന്നത് സൂക്ഷിച്ചുവേണം. പിന്നെ പീഡനമായി. കൈരളി ചാനലിലെ വെണ്ടക്ക വാര്‍ത്തയായി. സി.പി.എമ്മിന് ഇഷ്ടമുള്ളവര്‍ മാത്രം റോഡിലൂടെ നടന്നാല്‍ മതി. അല്ലാത്തവരെ പീഡനക്കേസില്‍ പിടിച്ച് അകത്താക്കാന്‍ സദാചാരഗുണ്ടകളെ ചട്ടംകെട്ടിയിട്ടുണ്ട്.

ഒരു ജനത അബ്ദുല്ലക്കുട്ടിക്കെതിരെ ഇങ്ങനെയൊരു ആത്മാവിഷ്‌കാരം നിര്‍വഹിച്ചപ്പോള്‍ സഭയിലെ സഖാക്കള്‍ക്ക് അടങ്ങിയിരിക്കാനായില്ല. പൊതുവെ സദാചാരവിരുദ്ധമായ ഒന്നുംതന്നെ  പൊറുക്കാത്തവരാണ് സഖാക്കള്‍. ഒളിവുജീവിതകാലത്ത് സഖാക്കള്‍ ശരീരത്തിന്റെ വിളികള്‍ക്ക് കാതോര്‍ത്തുകൊണ്ടാണ് വിപ്ലവപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതെന്ന് പറഞ്ഞപ്പോള്‍ പയ്യന്നൂരിലെ ഡിഫിക്കുട്ടികള്‍ സക്കറിയയുടെ കോളറില്‍ കുത്തിപ്പിടിച്ചത് അത്തരം സദാചാരഭ്രംശങ്ങള്‍ പാര്‍ട്ടിയില്‍ നടന്നിട്ടില്ലെന്ന് തെളിയിക്കാനാണ്. മഞ്ചേരിയില്‍ ഊഴമിട്ടും ഉറക്കമിളച്ചും ഒളിഞ്ഞുനോക്കിയും ഉണ്ണിത്താനെ പിടിക്കാന്‍ തക്കം പാര്‍ത്തിരുന്നതും സദാ സദാചാരം കാക്കുന്ന കേരളീയന്റെ ജാഗ്രത്തായ മനസ്സാണല്ലോ. അതിനെ അഭിനന്ദിച്ചേ പറ്റൂ. എവിടെയെങ്കിലും ആണും പെണ്ണും ഒരുമിച്ച് നടക്കുന്നുണ്ടോ, അവര്‍ക്ക് വിവാഹസര്‍ട്ടിഫിക്കറ്റ് ഉണ്ടോ എന്നൊക്കെ നോക്കുന്ന സദാചാര പൊലീസിലെ അംഗങ്ങളാണ് അങ്ങേയറ്റത്തെ പ്രബുദ്ധതകൊണ്ട് പൊറുതിമുട്ടുന്ന ഈ നാട്ടിലെ ഭൂരിഭാഗം പേരും. അന്യന്റെ സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കി അപഭ്രംശങ്ങള്‍ കണ്ടെത്തുന്ന അപസര്‍പ്പക മലയാളികളില്‍ ഒരാളായ സാമാജികന്‍ എം. ചന്ദ്രനും കാര്യങ്ങളുടെ ഈ പിഴച്ച പോക്കു കണ്ട് അടങ്ങിയിരിക്കാനായില്ല.

എം. ചന്ദ്രനെപ്പോലെ സദാ സദാചാരം കാക്കാന്‍ പ്രതിജ്ഞാബദ്ധരായ സാമാജികര്‍ ഇന്നാട്ടിലുണ്ടായിട്ടും ഇങ്ങനെയൊക്കെ നടക്കുന്നതിലാണ് അദ്ഭുതം. അബ്ദുല്ലക്കുട്ടി പൊന്മുടിയിലേക്കുപോയതും നാട്ടുകാര്‍ വളഞ്ഞുപിടിച്ചതും പൊലീസില്‍ ഏല്‍പിച്ചതും കൂട്ടത്തില്‍ സ്ത്രീ ഉണ്ടായിരുന്നു എന്നതും സത്യമാണെന്ന് സഭയെ ബോധിപ്പിച്ച മഹാനായ ആ സദാചാര സംരക്ഷകന്റെ തിരുനാമം സഭാരേഖകളില്‍ തങ്കലിപികളില്‍ എഴുതപ്പെടേണ്ടതായിരുന്നു. എന്നാല്‍ കണ്ണില്‍ ചോരയില്ലാത്ത സ്‌പീക്കര്‍ അത് രേഖയില്‍ നിന്ന് നീക്കം ചെയ്തു. അതുകൊണ്ട് കേരള നിയമസഭയുടെ ചാരിത്ര്യശുദ്ധിയുടെ ചരിത്രത്തില്‍ അബ്ദുല്ലക്കുട്ടിയുടെ പേര് പില്‍ക്കാലത്ത് ആരെങ്കിലും ചികഞ്ഞുനോക്കിയാല്‍ കാണാനാവില്ല. അക്ഷന്തവ്യമായ അപരാധമാണ് സ്‌പീക്കര്‍ ചെയ്തത്. ഒരു ചരിത്രനിഷേധം തന്നെ.

പാര്‍ട്ടി വിട്ടുപോയവര്‍ പാര്‍ട്ടി എതിരാളികളേക്കാള്‍ വെറുക്കപ്പെട്ടവരാണ് സി.പി.എമ്മിന്. എം.വി. രാഘവനെ വേട്ടയാടിയതുപോലെ അടുത്ത ഇര ഇനി അബ്ദുല്ലക്കുട്ടിയാണ്. കഴിഞ്ഞ വര്‍ഷം പാമ്പന്‍ കണ്ടി കുന്നിനടുത്തുനിന്ന് കാറിനു നേരെ കല്ലെറിഞ്ഞ് പേടിപ്പിക്കാന്‍ നോക്കി. പിന്‍സീറ്റിലായിരുന്നതുകൊണ്ട് ഒഴിഞ്ഞു മാറിരക്ഷപ്പെട്ടു. കണ്ണിലെ കരടായതിനാല്‍ കണ്ണൂരില്‍ ഇപ്പോള്‍ പ്രോട്ടോകോളിന് പുറത്താണ് സ്ഥാനം. സര്‍ക്കാര്‍ പരിപാടികളില്‍ രണ്ടാംപൗരത്വം. മറ്റു മണ്ഡലങ്ങളില്‍ ഒരു മന്ത്രിയെപ്പോലും കിട്ടാതെ ഉദ്ഘാടനങ്ങളും ശിലാസ്ഥാപനങ്ങളും വൈകുമ്പോള്‍ അബ്ദുല്ലക്കുട്ടിയുടെ മണ്ഡലത്തില്‍ ഡസന്‍കണക്കിന് മന്ത്രിമാര്‍ പൊതുപരിപാടികളില്‍ പങ്കെടുക്കുന്നു. എം.എല്‍.എയെയും എം.പിയെയും ഒതുക്കാനാണ് ഈ മന്ത്രിപ്പട. മുണ്ടയാട്ട് ശീതീകൃത ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന് മന്ത്രി കോടിയേരി ശിലാസ്ഥാപനം നടത്തിയ ചടങ്ങില്‍ അധ്യക്ഷത വഹിക്കാതിരിക്കാന്‍ ആശംസകനാക്കി ഒതുക്കി. കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി.ദാസന്‍, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ഒ.കെ. ബിനീഷ് എന്നിവരുടെ പേരുകൊത്തിയ ശിലാഫലകത്തില്‍ മണ്ഡലം എം.എല്‍.എയായ അബ്ദുല്ലക്കുട്ടിയുടെ പേര് ഒഴിവാക്കുകയും ചെയ്തു. ഉപതെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നല്‍കിയ പദവിയെ രാഷ്ട്രീയ വൈരത്തോടെ അപമാനിക്കാന്‍ പ്രോട്ടോകോള്‍ അട്ടിമറിക്കുന്ന വിധം.

കണ്ണൂര്‍ ജില്ലയിലെ നാറാത്ത് ടി.പി. മൊയ്തീന്റെയും സൈനബയുടെയും മകനായി 1967 മേയ് എട്ടിന് ജനനം. നാറാത്ത് യു.പി. സ്‌കൂള്‍, കമ്പില്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം. കണ്ണൂര്‍ എസ്.എന്‍ കോളജില്‍നിന്ന് മലയാളത്തില്‍ ബിരുദം.തിരുവനന്തപുരം ലോ അക്കാദമിയില്‍നിന്ന് എല്‍.എല്‍.ബി. 1999ല്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു.

ഇന്ദിരാഗാന്ധി ഇലക്ഷനില്‍ തോറ്റപ്പോള്‍ പൊട്ടിക്കരഞ്ഞ ബാപ്പയുടെ മകനാണ്. അതുകൊണ്ടാണ് കുറേക്കാലം സി.പി.എമ്മിലിരുന്ന് പാപങ്ങള്‍ ചെയ്തശേഷം കോണ്‍ഗ്രസ് പാരമ്പര്യത്തിലേക്ക് മടങ്ങിയെത്തിയത്. പൊതുജീവിതം തുടങ്ങിയത് എസ്.എഫ്.ഐക്കാരനായി. ആദ്യജയം കണ്ണൂര്‍ എസ്.എന്‍ കോളജില്‍നിന്ന് യൂനിവേഴ്‌സിറ്റി യൂനിയന്‍ കൗണ്‍സിലറായി. 1996ല്‍ ജില്ലാ പഞ്ചായത്ത് അംഗം. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റായിരിക്കെ 1999ല്‍ കണ്ണൂര്‍ മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി. ബാലറ്റ് പെട്ടി തുറന്നാല്‍ അബ്ദുല്ലക്കുട്ടി അദ്ഭുതക്കുട്ടിയാവും എന്ന പ്രവചനം അക്ഷരംപ്രതി ശരിയായി. മുല്ലപ്പള്ളി രാമചന്ദ്രനെ അട്ടിമറിച്ച് ജൈത്രയാത്രക്ക് തുടക്കമിട്ടു. 2004ലും എം.പിയായി. ഉംറയുടെയും നാഡീജ്യോതിഷത്തിന്റെയും ഹര്‍ത്താല്‍ വിരുദ്ധ പ്രസ്താവനയുടെയും മോഡിമോഡല്‍ വികസനത്തിന്റെയും പേരില്‍ വിവാദങ്ങളില്‍ ചെന്നുപെട്ടു. 2009 മാര്‍ച്ചില്‍ സി.പി.എമ്മില്‍നിന്നു പുറത്തായി. എം.പി സ്ഥാനം രാജിവെച്ച് അടുത്ത മാസം കോണ്‍ഗ്രസില്‍ ചേര്‍ന്നു.
എം.പി എന്ന നിലയില്‍ കിട്ടിയ വരുമാനത്തിന്റെ 80 ശതമാനം വരെ കൃത്യമായി പാര്‍ട്ടി തിരിച്ചു വാങ്ങിയിട്ടുണ്ട്. 10 കൊല്ലം കൊണ്ട് 43 ലക്ഷം രൂപ പാര്‍ട്ടിക്ക് സമ്പാദിച്ചുകൊടുത്ത എളിയ പ്രവര്‍ത്തകനാണ്. വീഴ്ത്താന്‍ വഴിനീളെ ചതിക്കുഴികള്‍ കുത്തിവെച്ചിട്ടുണ്ടാവുമെന്ന ഉറപ്പില്‍ കരുതലോടെയാണ് നടപ്പ്.

കശ്മീരില്‍ എന്താണ് നടക്കുന്നത്?

കശ്മീരില്‍ എന്താണ് നടക്കുന്നത്?

Saturday, July 10, 2010
കശ്മീരില്‍ ബി.ബി.സി ഉര്‍ദു സര്‍വീസിലെ ലേഖകന്‍ റിയാസ് മസ്‌റൂറിനെപ്പോലും പൊലീസ് തല്ലിച്ചതച്ച സംഭവം സൂചിപ്പിക്കുന്നത് അവിടത്തെ സ്ഥിതിഗതികളില്‍ പറയത്തക്ക പുരോഗതിയൊന്നും ഇല്ലെന്നാണ്. സംസ്ഥാനത്ത് കാര്യങ്ങള്‍ കൈവിട്ടതോടെ സൈന്യം തെരുവിലിറങ്ങേണ്ടി വന്നിരിക്കുന്നു. തുടര്‍ച്ചയായ കര്‍ഫ്യു ദൈനംദിന ജീവിതത്തെ വല്ലാതെ ബാധിച്ചിട്ടുണ്ട്. ചെറുപ്പക്കാര്‍ പുറത്തിറങ്ങരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ചിദംബരം ആവശ്യപ്പെട്ടിരിക്കുന്നു. ക്രമസമാധാനം ഉറപ്പുവരുത്താന്‍ കൂടുതല്‍ സുരക്ഷാസേനയെ അയക്കാന്‍ സന്നദ്ധമാണെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. അനേകമാളുകളെ അറസ്റ്റ് ചെയ്തിരിക്കുന്നു.  നേരത്തെ തന്നെ സംസ്ഥാനത്ത് ക്രമസമാധാനം സി.ആര്‍.പി.എഫിന്റെ  ചുമതലയിലാണുള്ളത്. ഇപ്പോള്‍ പട്ടാളത്തെയും ഇറക്കി. കൂടുതല്‍ സൈന്യത്തെവിട്ട് കൂടുതല്‍ ബലപ്രയോഗവും കൂടുതല്‍ സ്വാതന്ത്ര്യ നിഷേധവും കൊണ്ട് പരിഹരിക്കാവുന്നതല്ല കശ്മീരിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് സംസ്ഥാന സന്ദര്‍ശനവേളയില്‍ മനസ്സിലായിക്കാണണം. അതേസമയം എങ്ങനെയും ക്രമസമാധാനം വീണ്ടെടുത്തശേഷം  ചര്‍ച്ചകളിലേക്കും മറ്റും നീങ്ങിയാല്‍ മതി എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഏതായാലും സംസ്ഥാന മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയുടെ കഴിവുകേട് ജനങ്ങള്‍ക്ക് മാത്രമല്ല കേന്ദ്രത്തിനും ബോധ്യപ്പെട്ടിരിക്കുന്നു. എങ്കില്‍പോലും കേന്ദ്രത്തില്‍ നിന്ന് നീതിലഭിക്കുമെന്ന് വിശ്വാസം പുലര്‍ത്തിയവര്‍വരെ ഇന്ന് നിരാശയിലാണ്. സയ്യിദ് അലിഷാ ഗീലാനിയുടെ നേതൃത്വത്തിലുള്ള ഹുര്‍റിയത്ത് തീവ്രവാദി വിഭാഗത്തിന് പുറമെ മിര്‍വാഇസ് നയിക്കുന്ന മിതവാദി വിഭാഗവും  ഇപ്പോള്‍ പ്രക്ഷോഭരംഗത്തുണ്ട്.  സമാധാന ജീവിതം കാംക്ഷിക്കുന്ന ജനങ്ങളെ പ്രകോപിതരാക്കാനും ശത്രുപക്ഷത്ത് നിര്‍ത്താനും ബോധപൂര്‍വമായ ഏതോ ഗൂഢശ്രമങ്ങളുണ്ടായോ എന്ന് സര്‍ക്കാര്‍ ആത്മപരിശോധന നടത്തുന്നത് നന്നായിരിക്കും.

കഴിഞ്ഞ വര്‍ഷം ഷോപ്പിയാനില്‍ രണ്ടു വനിതകള്‍ സൈനികരാല്‍ ബലാല്‍സംഗത്തിനിരയായി വധിക്കപ്പെട്ട സംഭവത്തില്‍, ഒരു കൊല്ലം കഴിഞ്ഞിട്ടും നീതി ലഭിച്ചില്ലെന്ന പരാതി വ്യാപകമാണ്. ഇക്കൊല്ലം പ്രതിഷേധക്കാര്‍ക്ക് നേരെ സുരക്ഷാസേന നടത്തിയ  വെടിവെപ്പില്‍ കുറേ സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടത് സ്ഥിതി വഷളാക്കി. ഇന്ത്യാ-പാക് ബന്ധം മെച്ചപ്പെട്ടുവെന്ന് തോന്നുന്ന ഓരോ ഘട്ടത്തിലും അതിനെ അട്ടിമറിക്കുന്ന സംഭവങ്ങള്‍ എങ്ങനെ ഉണ്ടാകുന്നുവെന്ന അന്വേഷണവും പ്രയോജനം ചെയ്യും.  ജനാധിപത്യപരമായി തീര്‍ക്കാവുന്ന പ്രശ്‌നങ്ങള്‍ അങ്ങനെതന്നെ തീര്‍ക്കുക എന്നതാണ് കശ്മീരിന്റെ കാര്യത്തിലും യുക്തമാവുക. സംസ്ഥാന സര്‍ക്കാറിന്റെ പിടിപ്പുകേട് മാത്രമല്ല, കേന്ദ്രത്തിന്റെ അലംഭാവവും അവിടത്തെ പ്രതിസന്ധി ഗുരുതരമാക്കി. സൈന്യത്തിന്റെ പ്രത്യേകാവകാശം നീക്കം ചെയ്യുമെന്ന വാഗ്ദാനം നടപ്പാക്കാന്‍ ക്രിയാത്മക നീക്കമുണ്ടായില്ല. സൈനികരുടെ ഭാഗത്തുനിന്ന്  ഉണ്ടായ അതിക്രമങ്ങള്‍ക്ക് തക്കതായ ശിക്ഷയോ ജനങ്ങളെ വിശ്വാസത്തിലെടുത്തുള്ള പരിഹാരങ്ങളോ ഉണ്ടായില്ല. കാര്യമായ കുഴപ്പങ്ങള്‍ ഇല്ലാതിരുന്ന ഘട്ടത്തിലെങ്കിലും ദീര്‍ഘകാല പരിഹാരമാര്‍ഗങ്ങളെപ്പറ്റി കശ്മീരിലെ നേതാക്കളും ഗ്രൂപ്പുകളുമായി ചര്‍ച്ച നടത്തുന്നത് സഹായകമായേനെ. അതും നടന്നില്ല. പ്രശ്‌നങ്ങള്‍ നിയന്ത്രണം വിടുമ്പോഴുള്ള താല്‍കാലിക നടപടികളില്‍  മാത്രമായി നമ്മുടെ കശ്മീര്‍ നയം ചുരുങ്ങുന്നു. ഇപ്പോഴാകട്ടെ പൗരാവകാശങ്ങള്‍ മാത്രമല്ല, മാധ്യമങ്ങളുടെ അറിയാനും അറിയിക്കാനുമുള്ള അവകാശം വരെ അടിച്ചമര്‍ത്തപ്പെടുകയാണ്. ഇന്ത്യയുടെ ഭാഗമായ  കശ്മീരില്‍ പ്രത്യേക നിയമങ്ങളും നിയന്ത്രണങ്ങളും എന്തിനെന്ന ചോദ്യം സ്വാഭാവികമായും ഉയരുന്നു.

സൈനിക അതിക്രമങ്ങള്‍ക്കെതിരെ അവിടെ നടന്നത് സമാധാനപരമായ പ്രതിഷേധങ്ങളായിരുന്നു. പ്രതിഷേധം നടത്തിയവരാകട്ടെ പാകിസ്താന്‍കാരോ പാക് പക്ഷക്കാരോ അല്ല; ഇന്ത്യന്‍ പൗരന്മാരും. മൂന്നാഴ്ചക്കുള്ളില്‍ സ്‌കൂള്‍ കുട്ടികളടക്കം പതിനഞ്ചുപേര്‍ കൊല്ലപ്പെട്ടു. പാക് അക്രമികളെയും നുഴഞ്ഞുകയറ്റക്കാരെയും ചെറുത്തുനിന്നവരാണ് ഭൂരിപക്ഷം കശ്മീരികളും. ഏറ്റവുമൊടുവില്‍ കുട്ടികളുടെ കല്ലേറാണ് കൊടും അക്രമമായി വ്യാഖ്യാനിച്ച് വെടിവെപ്പ് നടത്താന്‍ ഒഴികഴിവാക്കിയത് എന്ന വാര്‍ത്ത അന്വേഷിക്കാന്‍ ചെന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് കര്‍ഫ്യു പാസുകളെല്ലാം പിന്‍വലിച്ചെന്ന മറുപടിയാണ് കിട്ടിയത്. സാധാരണ പ്രതിഷേധങ്ങളെപോലും നേരിടാന്‍ വേണ്ട ജനാധിപത്യബോധമുള്ളവരല്ല കശ്മീരില്‍ ക്രമസമാധാനപാലനം നടത്തുന്ന സി.ആര്‍.പി.എഫ് എന്ന് മുന്‍ ഐ.ജി റാംമോഹന്‍ വരെ ഈയിടെ ഒരഭിമുഖത്തില്‍ നിരീക്ഷിച്ചു. കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങള്‍ക്ക് എന്തൊക്കെയോ ഒളിക്കാനുണ്ടെന്ന ധാരണ ശക്തിപ്പെടുത്തുന്നതാണ് ഇപ്പോഴത്തെ മാധ്യമവിലക്ക്.

ദക്ഷിണേന്ത്യന്‍ മീഡിയ കമീഷന്‍ ചെയര്‍മാന്‍ കെ.കെ. കട്യാല്‍  ജമ്മു- കശ്മീരിലെ മാധ്യമ നിയന്ത്രണത്തെ അപലപിച്ചിരിക്കുന്നു. കശ്മീര്‍ പ്രസ് ഗില്‍ഡും അതിനെ വിമര്‍ശിക്കുന്നു. കൃത്യമായ വിവരം നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമായ സന്ദര്‍ഭത്തില്‍ വിവരവിനിമയത്തിന് വിലക്കേര്‍പ്പെടുത്തിയത് അധിക്ഷേപാര്‍ഹമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കാനും അസ്വസ്ഥത പടര്‍ത്താനുമാണ് ഇത്തരം നിയന്ത്രണങ്ങള്‍ ഉപകരിക്കുക. ഏറെ പ്രതിഷേധമുയര്‍ന്നപ്പോള്‍ ഏതാനും കര്‍ഫ്യു പാസുകള്‍ നല്‍കാന്‍ അധികൃതര്‍ തയാറായെങ്കിലും സൈനികര്‍  ആ പാസുകള്‍ക്ക് വിലകല്‍പ്പിക്കുന്നില്ലത്രെ.

ഇപ്പോള്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനെപ്പോലും കൈയേറ്റം ചെയ്തു. കശ്മീരിന്റെ ഇപ്പോഴത്തെ പ്രശ്‌നം വിശ്വാസ ചോര്‍ച്ചയാണ്. സ്വന്തം ജനങ്ങളെ വിശ്വസിക്കാത്ത, അവരുടെ വിശ്വാസം ആര്‍ജിക്കാനാവാത്ത സംസ്ഥാന സര്‍ക്കാര്‍;  രാഷ്ട്രീയ ലാഭചേതങ്ങള്‍ കണക്കുകൂട്ടി, ജനവിശ്വാസം ഒട്ടുമില്ലാത്ത സംസ്ഥാന സര്‍ക്കാറിനെ താങ്ങിനിര്‍ത്താന്‍ വിധിക്കപ്പെട്ട കേന്ദ്രം; സത്യാവസ്ഥ പുറത്തുകൊണ്ടുവരേണ്ട മാധ്യമങ്ങളെ ഒട്ടും വിശ്വാസമില്ലാത്ത അധികൃതര്‍; ജനാധിപത്യ സമൂഹത്തിലെ മര്യാദകളറിയാതെ, വെടിവെച്ചും ബലം പ്രയോഗിച്ചും മാത്രം ശീലമുള്ള സൈനിക- അര്‍ധസൈനികര്‍ക്ക് മാധ്യമങ്ങളടക്കമുള്ള ജനാധിപത്യ സംവിധാനങ്ങളോടുള്ള അവിശ്വാസം -ഇതെല്ലാം ചേര്‍ന്ന് ജനങ്ങളെ ഞെരിക്കുന്നു. ഒരു ഭാഗത്ത് ബലപ്രയോഗം ശക്തിപ്പെടുത്തുകയും മറുഭാഗത്ത് സത്യമറിയാനുള്ള മാര്‍ഗങ്ങള്‍വരെ അടയ്ക്കുകയും ചെയ്താല്‍ ഭയാനകമായ അവസ്ഥയാണുണ്ടാവുക.  കാര്യങ്ങള്‍ ശരിയായി മനസ്സിലാക്കാനും രാജ്യതന്ത്രജ്ഞതയോടെ നയപരിപാടികള്‍ സ്വീകരിക്കാനും കേന്ദ്രം ഇനിയെങ്കിലും സജ്ജമാകേണ്ടിയിരിക്കുന്നു. സൈനിക ഭരണവും ജനാധിപത്യവും ഒരുമിച്ച് പോകില്ലല്ലോ.

ഭീകരതയുടെ ആര്‍.എസ്.എസ് കണ്ണികള്‍

ഭീകരതയുടെ ആര്‍.എസ്.എസ് കണ്ണികള്‍

Sunday, July 11, 2010
ദല്‍ഹി ഡയറി / എ.എസ്. സുരേഷ്‌കുമാര്‍

അഫ്‌സല്‍ ഗുരു കോണ്‍ഗ്രസുകാരുടെ മകളെ കെട്ടിയവനാണോ?
-പാര്‍ലമെന്റ് ആക്രമണ കേസിലെ പ്രതിയെ തൂക്കാന്‍ വൈകുന്നതിനെക്കുറിച്ച് ബി.ജെ.പി പ്രസിഡന്റ് നിതിന്‍ ഗഡ്കരിയുടെ ചോദ്യം.
മനസ്സിന്റെ നില തെറ്റിയ ഗഡ്കരിയെ മനോരോഗ വിദഗ്ധനെ കാണിക്കണം.
-ബി.ജെ.പി പ്രസിഡന്റിന്റെ പരാമര്‍ശത്തോടുള്ള കോണ്‍ഗ്രസ് പ്രസിഡന്റ് മനീഷ് തിവാരിയുടെ രോഷ പ്രകടനം.

രണ്ടിനുമില്ല നിലവാരമെന്നത് നില്‍ക്കട്ടെ. വധശിക്ഷക്ക് വിധിക്കപ്പെട്ട് തടവില്‍ കഴിയുന്ന മൂന്നു ഡസനോളം വരുന്നവരില്‍ മിക്കവാറും അവസാനത്തെ പേരുകാരനായ അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ ആദ്യമേ നടപ്പാക്കണമെന്ന് ഗഡ്കരിയും കൂട്ടരും വാദിക്കുന്നത്, അവര്‍ ദേശഭക്തിയുടെ കുത്തകാവകാശികളായതു കൊണ്ടാണ്. ഗോദ്‌സെ ഗാന്ധിയെ കൊന്നത് ദേശഭക്തി മൂത്തിട്ടാണ്. സംശയത്തിന്റെ ആനുകൂല്യം സമ്പാദിച്ചാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഭീകരതയില്‍ നിന്ന് അന്ന് ആര്‍.എസ്.എസ്  രക്ഷപ്പെട്ടത്. വാജ്‌പേയി-അദ്വാനിമാര്‍ നയിച്ച സംഘം ബാബരി മസ്ജിദ് പൊളിച്ച് ഹൈന്ദവതയില്‍ അധിഷ്ഠിതമായ ദേശഭക്തി പിന്നീട് ഊട്ടിയുറപ്പിച്ചു. അതൊക്കെ പിന്നിട്ട് ദേശഭക്തിയില്‍ അധിഷ്ഠിതമായ ഭീകരതയുടെ പുത്തന്‍ വഴികളിലാണ് സംഘ്പരിവാരം. അതില്‍ ചിലത്:

2007 ഫെബ്രുവരി 18ന് നടന്ന സംഝോതാ എക്‌സ്‌പ്രസ് സ്‌ഫോടനം: കൊല്ലപ്പെട്ടത് 68 പേര്‍.  കൂടുതലും പാകിസ്താന്‍കാര്‍. ലശ്കറെ ത്വയ്യിബ, ജെയ്‌ശെ മുഹമ്മദ് എന്നീ ഭീകര സംഘടനകളാണ് സ്‌ഫോടനത്തിന് പിന്നില്‍ എന്ന പ്രാഥമിക നിഗമനത്തോടെ നടത്തിയ അന്വേഷണത്തിനിടയില്‍ അറസ്റ്റ് ചെയ്യപ്പെട്ട മുസ്‌ലിംകളില്‍ പാക്കിസ്താന്‍ പൗരന്‍ അസ്മത് അലിയുമുണ്ട്. പക്ഷേ, കാര്യങ്ങള്‍ പിന്നീട് മാറി മറിഞ്ഞു. അന്വേഷണം നീണ്ടത് ഹിന്ദുത്വ പങ്കാളിത്തത്തിലേക്ക്. മൂന്നു മാസത്തിന് ശേഷം, ഹൈദരാബാദ് മക്ക മസ്ജിദില്‍ സ്‌ഫോടനം നടത്താന്‍ ഉപയോഗിച്ച അതേ സംവിധാനമാണ് സംഝോതയിലും ഉപയോഗപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തി. ആര്‍.എസ്.എസ് പ്രചാരകരായ സന്ദീപ് ദാങ്‌ഗെ, രാംജി എന്നിവരെ പൊലീസ് തെരയുന്നു.

2008 സെപ്റ്റംബര്‍ 29ലെ മാലേഗാവ് സ്‌ഫോടനം: ഏഴുപേര്‍ കൊല്ലപ്പെട്ടു. ഇന്ത്യന്‍ മുജാഹിദീനെന്ന് തുടക്കത്തില്‍ പൊലീസിന്റെ വിശദീകരണം. പക്ഷേ, പിന്നീട് നടന്ന അന്വേഷണത്തില്‍ ഹിന്ദുത്വ തീവ്രവാദ സംഘങ്ങളായ അഭിനവ് ഭാരത്, രാഷ്ട്രീയ ജാഗരണ്‍ മഞ്ച് എന്നിയുടെ പങ്കാളിത്തമാണ് തെളിഞ്ഞത്. അറസ്റ്റു ചെയ്യപ്പെട്ടവര്‍: പ്രജ്ഞാസിംഗ് ഠാക്കൂര്‍, ലഫ്. കേണല്‍ ശ്രീകാന്ത് പുരോഹിത്, ദയാനന്ദ് പാണ്ഡെ എന്ന സ്വാമി അമൃതാനന്ദ് ദേവതീര്‍ഥ്. പ്രജ്ഞാ സിംഗ് ഠാക്കൂര്‍ ബി.ജെ.പി മുന്‍പ്രസിഡന്റ് രാജ്‌നാഥ്‌സിങ്ങുമായി വേദി പങ്കിട്ടതിന്റെ ചിത്രം, ഇവര്‍ക്കൊക്കെ ആര്‍.എസ്.എസ്-ബി.ജെ.പി നേതൃത്വവുമായുള്ള ബന്ധത്തിന് തെളിവ്. പ്രജ്ഞക്കും മറ്റും വേണ്ടി ബി.ജെ.പി രംഗത്തിറങ്ങുകയും ചെയ്തു.
2007 മേയ് 18 നടന്ന ഹൈദരാബാദ് മക്ക മസ്ജിദ് സ്‌ഫോടനം: മരണം 14. എണ്‍പതോളം മുസ്‌ലിംകളെ കസ്റ്റഡിയിലെടുക്കുകയും അവരില്‍ 25 പേരെ അറസ്റ്റു ചെയ്യുകയുമുണ്ടായി. ആറു മാസം തടവിലിട്ട ശേഷം അവരില്‍ മിക്കവരെയും കുറ്റക്കാരല്ലെന്നു കണ്ട് വിട്ടയച്ചു കഴിഞ്ഞിരിക്കുന്നു. ഇക്കഴിഞ്ഞ ജൂണില്‍ വന്ന സി.ബി.ഐയുടെ അറിയിപ്പ്: 'ഈ സ്‌ഫോടന സംഭവത്തില്‍ പ്രതികളായ സന്ദീപ് ദാംഗെ, രാമചന്ദ്ര കല്‍സാംഗ്ര എന്നിവരെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 10 ലക്ഷം പ്രതിഫലം.' മറ്റൊരു ഹിന്ദുത്വവാദി ലോകേഷ് ശര്‍മ എന്നയാള്‍ അറസ്റ്റിലാവുകയും ചെയ്തിരിക്കുന്നു.

2007 ഒക്‌ടോബര്‍ 11നാണ് അജ്മീര്‍ ദര്‍ഗ സ്‌ഫോടനം. മൂന്നു മരണം. ആദ്യം സംശയിച്ചത് ഹുജി, ലശ്കറെ ത്വയ്യിബ. അറസ്റ്റിലായവര്‍: അബ്ദുല്‍ ഹാഫിസ് ശമീം, ഖുശിബുര്‍ റഹ്മാന്‍, ഇമ്‌റാന്‍ അലി. ഇക്കൊല്ലം രാജസ്ഥാന്‍ ഭീകരപ്രതിരോധ സ്‌ക്വാഡ് ഹിന്ദുത്വ തീവ്രവാദികളായ മൂന്നു പേരെ അറസ്റ്റു ചെയ്തിരിക്കുന്നു-ദേവേന്ദ്ര ഗുപ്ത, ചന്ദ്രശേഖര്‍, വിഷ്ണുപ്രസാദ് പതിധര്‍. സ്‌ഫോടനത്തിന് ആഴ്ചകള്‍ക്ക് മുമ്പ് കൊല്ലപ്പെട്ട സുനില്‍ ജോഷി ഈ സ്‌ഫോടനത്തിന്റെ പ്രധാന സൂത്രധാരനെന്ന് കരുതുന്നു.

2006 സെപ്റ്റംബര്‍ 8ന് മാലേഗാവ് സ്‌ഫോടനം: മരണം 37. ആദ്യം അറസ്റ്റിലായവര്‍: സല്‍മാന്‍ ഫാര്‍സി, ഫാറൂഖ് ഇഖ്ബാല്‍ മഖ്ദൂമി, റഈസ് അഹ്മദ്, നൂറുല്‍ ഹുദ, ശബീര്‍ ബാറ്ററിവാല. പക്ഷേ, ഹിന്ദുത്വ ഭീകരരെ ഇപ്പോള്‍ സംശയിക്കുന്നു.

2008 ജൂണ്‍ 4ന് താനെ സിനിമാശാല സ്‌ഫോടനം: ഹിന്ദു ജനജാഗൃതി സമിതി, സനാതന സംസ്ഥാന്‍ എന്നിവയുമായി ബന്ധപ്പെട്ട രമേശ് ഹനുമന്ത് ഗഡ്കരിയും മംഗേഷ് ദിനകര്‍ നിഗമും അറസ്റ്റു ചെയ്യപ്പെട്ടു. യോദ്ധാ അക്ബറിന്റെ പ്രദര്‍ശനം തടയാന്‍ നടത്തിയ സ്‌ഫോടനം.

2009 ഒക്‌ടോബര്‍ 16, ഗോവ സ്‌ഫോടനങ്ങള്‍: രണ്ടു മരണം. പ്രതികള്‍ രണ്ടു പേരും സനാതന സംസ്ഥാന്‍ അംഗങ്ങള്‍. മാല്‍ഗൊണ്ട പാട്ടീല്‍ യോഗേഷ് നായിക് എന്നിവര്‍ സ്‌ഫോടക വസ്തുക്കളുമായി സ്‌കൂട്ടറില്‍ പോകുമ്പോള്‍ അബദ്ധത്തില്‍ പൊട്ടി.

2008 സെപ്റ്റംബര്‍ 27, ദല്‍ഹി മെഹ്‌റോളി സ്‌ഫോടനം, മൂന്നു മരണം. സ്‌കൂട്ടറില്‍ നിന്ന് വീണ ബോംബ് പൊട്ടിയാണ് ദല്‍ഹി മെഹ്‌റോളിയില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടത്. ഹിന്ദുത്വ ശക്തികളുടെ പങ്കാളിത്തം സംശയിക്കുന്ന കേസിലെ അന്വേഷണം എവിടെയും എത്തിയിട്ടില്ല.

കാണ്‍പൂര്‍, നന്ദേഡ് സ്‌ഫോടനങ്ങള്‍ പുറമെ. ബോംബു നിര്‍മിക്കുന്നതിനിടെ രണ്ടു പേര്‍ കാണ്‍പൂരില്‍ 2008 ആഗസ്റ്റില്‍ കൊല്ലപ്പെടുന്നു. രാജീവ് മിശ്ര, ഭൂപീന്ദര്‍ സിംഗ് എന്നീ രണ്ടുപേരും ബജ്‌റംഗ്ദളുകാര്‍. നന്ദേഡില്‍ 2006ല്‍ ബോംബു നിര്‍മാണത്തിനിടയില്‍ രാജ്‌കോണ്ട്‌വാര്‍, പാന്‍സെ എന്നീ രണ്ടു പേര്‍ കൊല്ലപ്പെടുന്നത് സമാന സാഹചര്യങ്ങളില്‍.

ഇപ്പോഴിതാ, മക്ക മസ്ജിദ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശിലെ രണ്ട് മുതിര്‍ന്ന ആര്‍.എസ്.എസ് ഭാരവാഹികള്‍ കുടുങ്ങിയിരിക്കുന്നു. യു.പിയിലെ പകുതി സ്ഥലങ്ങളില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ക്ഷേത്രീയ പ്രചാരകും ആര്‍.എസ്.എസ് കേന്ദ്രകമ്മിറ്റി അംഗവുമായ അശോക് ബേരി, ബോംബു നിര്‍മിക്കുന്നതിനിടെ സ്‌ഫോടനം നടന്ന കാണ്‍പൂരില്‍ ആര്‍.എസ്.എസിന്റെ പ്രാന്തപ്രചാരകനായ അശോക് വാര്‍ഷ്‌നി എന്നിവരെയാണ് സി.ബി.ഐ ചോദ്യം ചെയ്തത്. ഇവര്‍ക്ക് ആര്‍.എസ്.എസ് നേതാക്കള്‍ സംരക്ഷണം നല്‍കിയെന്ന വിവരമാണ് ഏറ്റവുമൊടുവില്‍ പുറത്തു വന്നിരിക്കുന്നത്. ഏതാനും മാസം മുമ്പ് രാജസ്ഥാനില്‍ അജ്മീര്‍ സ്‌ഫോടനക്കേസില്‍ അറസ്റ്റിലായ ദേവേന്ദ്ര ഗുപ്തയും ലോകേഷ് ശര്‍മയും ആര്‍.എസ്.എസ് പ്രചാരകരാണ്.

അതെല്ലാം ആര്‍.എസ്.എസിനെയും ബി.ജെ.പിയേയും പ്രശ്‌നക്കുരുക്കിലാക്കുന്നു. അങ്ങനെ ആര്‍.എസ്.എസ് കഴിഞ്ഞ ദിവസം മുതിര്‍ന്ന ബി.ജെ.പി-ആര്‍.എസ്.എസ് നേതാക്കളുടെ യോഗം വിളിച്ചു. ആദ്യത്തേത് ഗഡ്കരിയുടെ വസതിയില്‍. രണ്ടാമത്തെ യോഗം ആര്‍.എസ്.എസിന്റെ ജണ്ടേവാല ആസ്ഥാനത്ത്. ആര്‍.എസ്.എസിന്റെ ഭീകര ചെയ്തികള്‍ സ്ഥാപിക്കപ്പെടുന്ന വിധമാണ് അന്വേഷണ നടപടികള്‍ മുന്നോട്ടു നീങ്ങുന്നതെന്ന് വിലയിരുത്തിയ യോഗം, പ്രതിസന്ധി മറികടക്കാനുള്ള വഴികളാണ് ചര്‍ച്ച ചെയ്തത്. തീരുമാനം: 'കേസില്‍ കുടുങ്ങിയ ആരെയും സംരക്ഷിക്കേണ്ട. പോലിസുമായി സഹകരിക്കും. കേസില്‍ ഉള്‍പ്പെട്ടവര്‍ ആര്‍.എസ്.എസിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കട്ടെ.'

അത്രയും കൊണ്ട് ആര്‍.എസ്.എസിന് രക്ഷപെടാമെന്നോ? ഗാന്ധിയെ കൊന്ന ഗോദ്‌സെയുമായി ബന്ധമില്ലെന്ന് ആര്‍.എസ്.എസ് എത്ര ആവര്‍ത്തിച്ചാലും വസ്തുത എന്താണ്? പക്ഷേ, ഗോദ്‌സെയെ തള്ളിപ്പറയുകയും സംശയത്തിന്റെ ആനുകൂല്യത്തില്‍ രക്ഷപ്പെടുകയുമാണ് ആര്‍.എസ്.എസ് ചെയ്തത്. ഒരു ഡസനോളം വരുന്ന സ്‌ഫോടന സംഭവങ്ങളില്‍ ആര്‍.എസ്.എസ് ഭാരവാഹികള്‍ അടക്കം ഹിന്ദുത്വ ശക്തികളുടെ പങ്ക്, നിരപരാധികളെ ചവിട്ടി മെതിച്ചതിനൊടുവിലാണെങ്കിലും അന്വേഷണ ഏജന്‍സികള്‍ പുറത്തു കൊണ്ടുവന്നിരിക്കുമ്പോള്‍  സന്ന്യാസിനി പ്രജ്ഞാസിംഗിന് വേണ്ടി വാദിച്ച സമീപനം ബി.ജെ.പിയും ആര്‍.എസ്.എസും പാടേ മാറ്റിയിരിക്കുന്നു-ഈ രക്തത്തില്‍ ഞങ്ങള്‍ക്ക് പങ്കില്ല പോല്‍! ഗാന്ധിയെ വധിച്ചതിന്റെ ഉത്തരവാദിത്തം ഗോദ്‌സെയെന്ന ഒരൊറ്റ ഭീകരനില്‍ ഒതുക്കി നിയമവ്യവസ്ഥക്ക് പുറത്തു കടന്ന സംഘ്പരിവാര്‍, വിവിധ സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ആര്‍.എസ്.എസുകാരെ തള്ളിപ്പറഞ്ഞ് തടിയൂരാന്‍ ശ്രമിക്കുകയാണ്.

കഴിഞ്ഞ ദിവസം ആര്‍.എസ്.എസ് ആസ്ഥാനത്ത് നടന്ന നേതൃയോഗം അതുകൊണ്ടു തന്നെ വലിയൊരു അജണ്ടയാണ് മുന്നോട്ടു നീക്കിയത്. ഒരു സംഘടനയുടെ പ്രവര്‍ത്തകര്‍ നടത്തിയ സംഘടിത സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്ന്, അതില്‍ ഉള്‍പ്പെട്ട വ്യക്തികളെ മാത്രം പഴി ചാരി ബന്ധപ്പെട്ട സംഘടനക്ക് രക്ഷപ്പെടാന്‍ കഴിയുന്നതെങ്ങനെ? കുറ്റവാളികള്‍ അറസ്റ്റു ചെയ്യപ്പെടുന്ന വ്യക്തികള്‍ മാത്രമായി തീരുന്നതെങ്ങനെ? പൊലീസ് പിടികൂടിയവര്‍ ആര്‍.എസ്.എസിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കട്ടെയെന്ന് തീരുമാനിച്ചതു കൊണ്ടോ, പൊലീസുമായി സഹകരിക്കുമെന്ന് പ്രഖ്യാപിച്ചതു കൊണ്ടോ സ്‌ഫോടനക്കേസുകളില്‍ നിന്ന് തടിയൂരാന്‍ ആര്‍.എസ്.എസിന് കഴിയില്ല. എന്നാല്‍, ഗാന്ധി വധക്കേസില്‍ ഗോദ്‌സെയെ നിയമത്തിന് എറിഞ്ഞു കൊടുത്ത് സംശയത്തിന്റെ ആനുകൂല്യത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച അതേ തന്ത്രമാണ് ഇപ്പോള്‍ ആര്‍.എസ്.എസ് പുറത്തെടുത്തിരിക്കുന്നത്.

എന്നിട്ട് അതിനെ മറയ്ക്കാന്‍ ഗഡ്കരി എപ്പോഴും ചെലവാക്കാന്‍ പറ്റിയ രാഷ്ട്രീയ ചോദ്യം പുതിയൊരു രൂപത്തില്‍ ഉന്നയിച്ച് ചര്‍ച്ച വഴി തിരിക്കുന്നു: 'അഫ്‌സല്‍ ഗുരു കോണ്‍ഗ്രസുകാരുടെ മകളെ കെട്ടിയവനാണോ?' അതെ: തൂക്കാന്‍ വേറെയാളുകള്‍ ഉള്ളപ്പോള്‍ ദേശഭക്തി മൂത്ത് പലതും ചെയ്യുന്ന ആര്‍.എസ്.എസുകാരെ എന്തിന് തൂക്കണം?