Saturday, July 11, 2020

ഇതാണ് മതരഹിത രാജ്യങ്ങളിലെ സന്തോഷ സൂചിക!


ധാര്‍മികതയുടെ മാനദണ്ഡം നിര്‍ണയിക്കാന്‍ സാധിക്കാതെ, നന്മക്ക് അസ്തിത്വമുണ്ടോ എന്നു പോലും പറയാന്‍ കഴിയാതെ എക്കാലത്തും ആസ്തികര്‍ക്ക് മുമ്പില്‍ ഉഴലുകയായിരുന്ന യുക്തിവാദികള്‍ ഇന്ന് പുതിയ ചില അവകാശവാദങ്ങള്‍ മുന്നോട്ടു വെക്കാന്‍ തുടങ്ങിയിട്ടുണ്ട്. മതരഹിതമായ രാജ്യങ്ങളിലാണ്  ഇന്ന് ഏറ്റവും കൂടുതല്‍ സമാധാനവും സന്തോഷവും നിലനില്‍ക്കുന്നതെന്നും, മതം ശക്തമായ ഇടങ്ങളിലെല്ലാം അസമാധാനവും അസന്തുഷ്ടിയുമാണ് ഉള്ളതെന്നുമാണ് അതിലൊരു വാദം. എന്നാല്‍ എങ്ങനെയാണ് മതനിരാസം സന്തോഷത്തിനും സമാധാനത്തിനും കാരണമാവുന്നത് എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം അവര്‍ക്കില്ല. മതം മനുഷ്യനെ ഭിന്നിപ്പിക്കുന്നു തുടങ്ങിയ ബാലിശമായ വാദങ്ങള്‍ ഉയര്‍ത്തുക മാത്രമാണ് അവര്‍ ചെയ്യുന്നത്. നാല്‍പതാളുകള്‍ കൂടിയ ഒരു സംഘടന രൂപീകരിച്ച് നാലാഴ്ച പിന്നിടുമ്പോഴേക്കും നാല് സംഘങ്ങളായി പരസ്പരം തെറിയഭിഷേകം നടത്തുന്ന നാസ്തികരാണ് മനുഷ്യനെ മതങ്ങള്‍ ഭിന്നിപ്പിക്കുന്നു എന്ന് ആവലാതിപ്പെടുന്നത് എന്നതാണ് അത്ഭുതം.
മതരഹിത രാജ്യങ്ങളിലാണ് സമാധാനവും സന്തോഷവുമുള്ളത് എന്ന വാദം ആഴത്തില്‍ പഠനവിധേയമാക്കിയാല്‍ അത്യത്ഭുതകരമായ വൈരുധ്യങ്ങളിലാണ് ചെന്നെത്തുക. നാസ്തികരുടെ വാദങ്ങള്‍ പൊള്ളയാണെന്നു മാത്രമല്ല അര്‍ധ സത്യങ്ങളുടെ ഘോഷയാത്രയുമാണ്. വിവിധ ഗാലപ്പ് പോളുകളുടെ അടിസ്ഥാനത്തിലാണ് ഓരോ രാജ്യത്തെയും മതരഹിതരുടെ എണ്ണം കണക്കാക്കുക. പ്യൂ റിസര്‍ച്ച് സെന്റര്‍, ഗാലപ്പ് ഇന്റര്‍നാഷ്‌നല്‍ അസോസിയേഷന്‍, ഗാലപ്പ് തുടങ്ങിയ സ്ഥാപനങ്ങളാണ് പട്ടികകള്‍ തയാറാക്കുന്നത്. ഇതിനു പുറമെ ഫില്‍ സുക്കര്‍മാന്‍ എന്ന ഗവേഷകന്‍ തന്റെ ഗവേഷണത്തിനു വേണ്ടി ഒരു പട്ടിക തയാറാക്കിയിട്ടുണ്ട്.
ഗാലപ്പ് വേള്‍ഡ് പോളിന്റെ അടിസ്ഥാനത്തില്‍ തയാറാക്കപ്പെട്ട ഡാറ്റയാണ് ഐക്യരാഷ്ട്രസഭ വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട് തയാറാക്കാനായി ഉപയോഗിക്കുന്നത്. ഫോണിലൂടെയോ നേരിട്ടോ ചോദ്യങ്ങള്‍ ചോദിച്ചാണ് ഡാറ്റ തയാറാക്കുന്നത്. സാധാരണ രാജ്യങ്ങളില്‍ ആയിരത്തോളം ആളുകളെ ക്രമരഹിതമായും ജനസംഖ്യ വളരെ കൂടിയ ചൈന പോലുള്ള രാജ്യങ്ങളില്‍ രണ്ടായിരത്തോളം ആളുകളുമായി ബന്ധപ്പെട്ടുമാണ് വിവരശേഖരണം.
ബന്ധപ്പെടുന്ന ആളുകളോട് ഒരു ഏണി സങ്കല്‍പ്പിക്കാനാണ് ആവശ്യപ്പെടുക. കേന്‍ഡ്രില്‍ ഏണി എന്നാണ് ഇതിനെ വിളിക്കുന്നത്. ഏറ്റവും നല്ല ജീവിതം നയിക്കുന്നവര്‍ 10 എന്നും ഏറ്റവും മോശം ജീവിതം നയിക്കുന്നവര്‍ 0 എന്നും ഉത്തരം നല്‍കും. 6 മാസം കൂടുമ്പോള്‍ ഈ സര്‍വേകള്‍ നടക്കും. സര്‍വേ ഫലങ്ങളുടെ അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കുക. ഇതിനു പുറമെ ഈ രാജ്യങ്ങളുടെ ആറ് ഘടകങ്ങള്‍ വേറെയും ഇതിനൊപ്പം ചേര്‍ക്കുന്നുണ്ട്. ജി.ഡി.പി, ശരാശരി ആയുസ്സ്, ഉദാരത, സാമൂഹിക പിന്തുണ, സ്വാതന്ത്ര്യം, അഴിമതി ഇതൊക്കെ എത്രത്തോളമുണ്ടെന്നും അന്വേഷിക്കും.
വേള്‍ഡ് ഹാപ്പിനസ്സ് റിപ്പോര്‍ട്ട് തയാറാക്കാനായി യു.എന്‍ ഡാറ്റകള്‍ സ്വീകരിക്കുന്ന ഗാലപ്പിന്റെ കണക്കു പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ മതരഹിതരുള്ളത് എസ്റ്റോണിയയിലാണ്. ചൈന ഗാലപ്പിന്റെ ഈ പട്ടികയില്‍ ഇടം പിടിച്ചിട്ടില്ല. എന്നാല്‍ ഏറ്റവും കൂടുതല്‍ മതരഹിതരുള്ള രാജ്യമായി ഗാലപ്പിന്റെ പട്ടികയില്‍ ഇടം പിടിച്ച എസ്റ്റോണിയ പക്ഷേ വേള്‍ഡ് ഹാപ്പിനസ്സ് റിപ്പോര്‍ട്ടില്‍ 51 -ആം സ്ഥാനത്താണുള്ളത്. ഗാലപ്പില്‍ നാലാം സ്ഥാനമുള്ള ജപ്പാന്‍ വേള്‍ഡ് ഹാപ്പിനസ്സ് റിപ്പോര്‍ട്ടില്‍ 62-ാം സ്ഥാനത്തുമാണ്. മതരഹിതരില്‍ അഞ്ചാം സ്ഥാനത്തുള്ള ഹോങ്കോംഗാകട്ടെ 78-ാം സ്ഥാനത്താണ് വേള്‍ഡ് ഹാപ്പിനസ്സ് റിപ്പോര്‍ട്ടില്‍. ഏഴാം സ്ഥാനത്തുള്ള വിയറ്റ്നാമാകട്ടെ വേള്‍ഡ് ഹാപ്പിനസ്സ് റിപ്പോര്‍ട്ടില്‍ 83-ാം സ്ഥാനത്തും. ഗാലപ്പില്‍ 10-ാം സ്ഥാനത്തുള്ള ബെലാറസ് വേള്‍ഡ് ഹാപ്പിനസ്സ് റിപ്പോര്‍ട്ടില്‍ 75-ാം സ്ഥാനത്താണ്. ഗാലപ്പില്‍ 20-ാം സ്ഥാനത്തുള്ള ഉക്രൈന്‍ വേള്‍ഡ് ഹാപ്പിനസ്സ് റിപ്പോര്‍ട്ടില്‍ 123-ാം സ്ഥാനത്താണ് നില്‍ക്കുന്നത്.
ഗാലപ്പ് ഇന്റര്‍നാഷ്‌നല്‍ അസോസിയേഷന്‍  2017-ല്‍ നടത്തിയ കണക്കെടുപ്പിലാവട്ടെ, ലോകത്ത് മതരഹിത രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാമത് ചൈനയാണ്. അതിനു താഴെ സ്വീഡനും ചെക് റിപ്പബ്ലിക്കും. ലോകത്ത് ഏറ്റവും കൂടുതല്‍ മതരഹിതര്‍ ജീവിക്കുന്ന ചൈന പക്ഷേ വേള്‍ഡ് ഹാപ്പിനസ്സ് റിപ്പോര്‍ട്ടില്‍ 93-ാം സ്ഥാനത്തേ വരുന്നുള്ളൂ. ശേഷം വരുന്ന ചെക്ക് റിപ്പബ്ലിക് 20-ാം സ്ഥാനത്തും. എന്നാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ മതരഹിതരുള്ള രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്തുള്ള ചെക്ക് റിപ്പബ്ലിക്ക് 20-ാം സ്ഥാനത്ത് നിലകൊള്ളുമ്പോള്‍ തൊട്ടു താഴെയായി യുനൈറ്റഡ് അറബ് എമിറേറ്റ്സും ഉണ്ടെന്ന് ഓര്‍ക്കണം. ഏറ്റവും കൂടുതല്‍ വിശ്വാസികള്‍ ജീവിക്കുന്ന ഖത്തര്‍, സുഊദി അറേബ്യ എന്നിവ യഥാക്രമം 28, 29 സ്ഥാനങ്ങളിലാണ്. അതായത് മതരഹിത രാജ്യങ്ങളുടെ കൂടെ തന്നെ മതം വളരെ ശക്തമായ രാജ്യങ്ങളും നിലകൊള്ളുന്നു എന്നര്‍ഥം. ഇതേ ഗാലപ്പ് പോളിന്റെ അടിസ്ഥാനത്തില്‍ ആറാം സ്ഥാനത്ത് നില്‍ക്കുന്ന അസര്‍ബൈജാന്‍ വേള്‍ഡ് ഹാപ്പിനസ്സ് റിപ്പോര്‍ട്ടില്‍ 90-ാം സ്ഥാനത്താണ്. 14-ാം സ്ഥാനത്ത് നിലനില്‍ക്കുന്ന എസ്റ്റോണിയ വേള്‍ഡ് ഹാപ്പിനസ്സ് റിപ്പോര്‍ട്ടില്‍ 55-ാംസ്ഥാനത്തും. ഇനി സുക്കര്‍മാന്റെ ഡാറ്റയില്‍ ഏറ്റവും കൂടുതല്‍ അവിശ്വാസികളുള്ള രാജ്യമായ വിയറ്റ്നാം വേള്‍ഡ് ഹാപ്പിനസ്സ് റിപ്പോര്‍ട്ടില്‍ 94-ാം സ്ഥാനത്താണ്. തൊട്ടു താഴെയുള്ള ജപ്പാന്‍ ഹാപ്പിനസ്സ് റിപ്പോര്‍ട്ടില്‍ 58-ാംസ്ഥാനത്തും. മതരാഹിത്യവുമായി യാതൊരു ബന്ധവുമില്ലാത്ത രീതിയിലാണ് വേള്‍ഡ് ഹാപ്പിനസ്സ് റിപ്പോര്‍ട്ടില്‍ സ്ഥാനങ്ങള്‍ ക്രമപ്പെടുത്തിയിരിക്കുന്നത് എന്നര്‍ഥം.
ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇക്കണോമിക്സ് ആന്റ് പീസ് എന്ന സ്ഥാപനം പുറത്തിറക്കിയ ഗ്ലോബല്‍ പീസ് ഇന്‍ഡക്സ് എന്ന പട്ടിക ലോകത്ത് ഏറ്റവും കൂടുതല്‍ സമാധാനം നിലനില്‍ക്കുന്ന രാജ്യങ്ങളെ റാങ്കിംഗ് ചെയ്തുകൊണ്ടുള്ള പട്ടികയാണ്. വേള്‍ഡ് ഹാപ്പിനസ്സ് റിപ്പോര്‍ട്ടില്‍ 19-ാം സ്ഥാനത്ത് നിലകൊള്ളുന്ന യു.എസ്.എ ഗ്ലോബല്‍ പീസ് ഇന്‍ഡക്സില്‍ 128-ാം സ്ഥാനത്തേ വരുന്നുള്ളൂ. വേള്‍ഡ് ഹാപ്പിനസ്സ് റിപ്പോര്‍ട്ടില്‍ 58-ാം സ്ഥാനത്തുള്ള ജപ്പാന്‍ ഗ്ലോബല്‍ പീസ് ഇന്‍ഡക്സില്‍ ഒമ്പതാം സ്ഥാനത്ത് ഉണ്ട് താനും. പോര്‍ച്ചുഗല്‍ വേള്‍ഡ് ഹാപ്പിനസ്സ് റിപ്പോര്‍ട്ടില്‍ 66-ാം സ്ഥാനത്ത് നിലകൊള്ളുമ്പോള്‍ ഗ്ലോബല്‍ പീസ് ഇന്‍ഡക്സില്‍ മൂന്നാം സ്ഥാനത്തെത്തിയിട്ടുണ്ട്. ഇത്തരം ഡാറ്റ കാണുമ്പോള്‍ സന്തോഷവും സമാധാനവും തമ്മില്‍ എന്ത് ബന്ധം എന്ന് ആരും സംശയിച്ചുപോകും.
സന്തോഷത്തിന് കടകവിരുദ്ധമാണ് വിഷാദം. എത്രയോ വമ്പന്‍ മുന്നേറ്റങ്ങള്‍ മനുഷ്യരാശി നടത്തി. പക്ഷേ ഇന്നും ദിനേന പട്ടിണി കാരണം മരിക്കുന്നത് 25000 മനുഷ്യജീവനുകളാണ്. പട്ടിണി, തൊഴിലില്ലായ്മ തുടങ്ങിയ കാരണങ്ങളില്‍ ഒട്ടനവധി ആളുകള്‍ വിഷാദരോഗികളായി മാറുകയും ആത്മഹത്യ ചെയ്യുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇത്തരം പ്രശ്നങ്ങളൊന്നും തന്നെ ഇപ്പോള്‍ അഭിമുഖീകരിക്കാത്ത സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ ആത്മഹത്യാ നിരക്ക് വളരെ ഗുരുതരമായ നിലയിലാണു താനും. ലോകരാജ്യങ്ങളിലെ പ്രതിശീര്‍ഷ ആത്മഹത്യാ നിരക്ക് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ പുറത്തുവിട്ടിട്ടുണ്ട്. ഏറ്റവും കൂടുതല്‍ സന്തോഷം അനുഭവിക്കുന്നവര്‍ മരണത്തെ കൊതിക്കാത്തവരായിരിക്കും. അതുകൊണ്ടുതന്നെ വേള്‍ഡ് ഹാപ്പിനസ്സ് റിപ്പോര്‍ട്ടില്‍ മുന്‍പന്തിയിലുള്ള രാജ്യങ്ങളെ നാം അന്വേഷിക്കുക ഈ പട്ടികയുടെ താഴെ തട്ടില്‍ ആയിരിക്കും. 183 രാജ്യങ്ങളിലെ പ്രതിശീര്‍ഷ ആത്മഹത്യാ നിരക്കു പട്ടികയില്‍, ലോകത്ത് ഏറ്റവും സന്തോഷം നിലനില്‍ക്കുന്നുവെന്ന് പറയപ്പെടുന്ന ഫിന്‍ലാന്‍ഡ് ഉണ്ടാകേണ്ടത് 183-ാം സ്ഥാനത്താണ്. എന്നാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ സന്തോഷം നിലനില്‍ക്കുന്നു എന്ന് പറയപ്പെടുന്ന ഫിന്‍ലാന്‍ഡ് ഈ പട്ടികയില്‍ 32-ാം സ്ഥാനത്ത് എത്തിനില്‍ക്കുന്നു.
കൊടും പട്ടിണിയും തൊഴിലില്ലായ്മയും കാരണം ജീവിതത്തില്‍ യാതൊരു പ്രതീക്ഷയും വെച്ചു പുലര്‍ത്താന്‍ സാധിക്കാത്ത ജനസമൂഹങ്ങളുണ്ട്. തെക്കേ അമേരിക്കയിലെ ഏറ്റവും ദരിദ്രമായ രാജ്യങ്ങളിലൊന്നായ ഗയാനയില്‍ പത്തില്‍ നാലാളുകള്‍ക്ക് മൗലികാവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ സാധിക്കുന്നില്ല. ലെസൊട്ടോയില്‍ മുപ്പത് ശതമാനത്തോളം ആളുകള്‍ കടുത്ത പട്ടിണിയില്‍ കഴിയുന്നവരാണ്. ജനസംഖ്യയുടെ പാതിയും ദരിദ്രര്‍. മറ്റൊരു രാജ്യമായ എറൊട്രേയില്‍ അമ്പത്തിമൂന്ന് ശതമാനത്തോളം ആളുകള്‍ ദാരിദ്ര്യരേഖക്കു താഴെ ജീവിക്കുന്നവരാണ്. 183 രാജ്യങ്ങളിലെ പ്രതിശീര്‍ഷ ആത്മഹത്യാ നിരക്കു പട്ടികയില്‍ ഇത്തരം രാജ്യങ്ങളുടെ കൂടെയാണ് ഏറ്റവും കൂടുതല്‍ സന്തോഷം നിലനില്‍ക്കുന്ന ഫിന്‍ലാന്റിന്റെ സ്ഥാനം എന്നത് എത്രമാത്രം അത്ഭുതകരമാണ്. സ്വീഡന്‍ പോലുള്ള രാജ്യങ്ങളിലെ ആത്മഹത്യാ കണക്കുകള്‍ ശരിയല്ല എന്നതാണ് യാഥാര്‍ഥ്യം. പരസഹായത്തോടു കൂടിയുള്ള ആത്മഹത്യ സ്വീഡനില്‍ കുറ്റകരമല്ലാത്തതിനാല്‍ അവയുടെ ഡാറ്റ ഇതില്‍ ചേര്‍ക്കപ്പെടുന്നില്ല. എന്നിട്ടും ഈ രാജ്യം ഈ പട്ടികയില്‍ മുന്നില്‍ തന്നെയുണ്ട്.
ലോകത്ത് നടക്കുന്ന ആത്മഹത്യയുടെ നാലില്‍ ഒന്നും ചൈനയിലാണ്. മറ്റു രാജ്യങ്ങളില്‍ പുരുഷന്മാരാണ് കൂടുതല്‍ ആത്മഹത്യ ചെയ്യുന്നതെങ്കില്‍ ചൈനയില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ ചെയ്യുന്നത് സ്ത്രീകളാണ്. മതരഹിത രാജ്യങ്ങളില്‍ സമാധാനവും സന്തോഷവും നിലനില്‍ക്കുന്നു എന്ന് പറഞ്ഞതിനു ശേഷം ഫില്‍ സുക്കര്‍മാന്‍ തന്നെ ഈ ഞെട്ടിക്കുന്ന ആത്മഹത്യാ നിരക്കിനെ കുറിച്ച് പറയുന്നുണ്ട്. അതിതീവ്ര വിഷാദ രോഗങ്ങള്‍ക്ക് അടിപ്പെട്ടവര്‍ വളരെ കൂടുതലുണ്ട്, 'സമാധാനവും സന്തോഷവും  കളിയാടുന്ന' രാജ്യങ്ങളില്‍ എന്നാണ് ഈ റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്. ഏറ്റവും കൂടുതല്‍ ആന്റി ഡിപ്രെസന്റ് മരുന്നുകള്‍ കഴിക്കുന്നതും ഈ രാജ്യങ്ങളിലുള്ളവര്‍ തന്നെ. ഒരുപക്ഷേ ഈ മരുന്നുകളുടെ സഹായം കൂടി ഇല്ലായിരുന്നെങ്കില്‍ ആത്മഹത്യാ നിരക്കുകളും കുത്തനെ ഉയരുമായിരുന്നു. മാനസിക അസ്വസ്ഥതകള്‍ക്ക് ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ നോര്‍വേയിലുണ്ടായത് 40 ശതമാനം വളര്‍ച്ചയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ സന്തോഷം നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്തുള്ള ഫിന്‍ലാന്റില്‍ സംഭവിക്കുന്ന മരണകാരണങ്ങളില്‍ മൂന്നാം സ്ഥാനത്തുള്ളത് ആത്മഹത്യയാണ്. അതില്‍ തന്നെ സ്ത്രീകളാണ് കൂടുതല്‍ വിഷാദ രോഗങ്ങള്‍ക്ക് അടിപ്പെട്ടിരിക്കുന്നതെന്ന് പഠനങ്ങള്‍ കാണിക്കുന്നു.
വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ മെന്റല്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റിന്റെ മേധാവിയായ ജോസ് മനോല്‍ ബെര്‍ട്ടലോട്ട് ആത്മഹത്യയുമായി ബന്ധപ്പെട്ട് നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് നാസ്തികരില്‍ ആത്മഹത്യാ നിരക്ക് വളരെ കൂടുതലാണെന്നാണ്. മുസ്ലിംകളിലാണ് ഏറ്റവും കുറഞ്ഞ ആത്മഹത്യാ നിരക്ക്. ഹിന്ദു, ക്രിസ്ത്യന്‍, ബുദ്ധര്‍ എന്നിവരില്‍ 9.6,11.2,17.9 എന്നിങ്ങനെയാണ് ആത്മഹത്യാ നിരക്ക്. നാസ്തികരിലാണ് ഏറ്റവും കൂടുതല്‍ ആത്മഹത്യാ നിരക്കെന്ന് പറഞ്ഞല്ലോ. മുസ്ലിംകളില്‍ ഒരു ലക്ഷത്തില്‍ 0.1 ആണ് ആത്മഹത്യാ നിരക്കെങ്കില്‍ 0.1-ന്റെ സ്ഥാനത്ത് 25.6 ആണ് നാസ്തികരുടെ ആത്മഹത്യാ നിരക്ക്. മാത്രമല്ല 1950 മുതല്‍ 2020 വരെ ആത്മഹത്യാ നിരക്ക് വര്‍ധിച്ചുകൊണ്ടിരിക്കുകയുമാണ്.
വേള്‍ഡ് ഹാപ്പിനസ്സ് റിപ്പോര്‍ട്ട് തയാറാക്കാന്‍ വേണ്ട ഡാറ്റ നല്‍കിയ ഗാലപ്പ് ഇവ്വിഷയകമായും വിവരശേഖരണം നടത്തിയിട്ടുണ്ട്. ബ്രെറ്റ് പെല്‍ഹാം നടത്തിയ ഈ പഠനത്തില്‍ മത പ്രതിപത്തി (Religiostiy) കുറയുന്നതിന് ആനുപാതികമായി ആത്മഹത്യാ നിരക്ക് കൂടുന്നു എന്ന് കണ്ടെത്തുകയുണ്ടായി. ഡബ്ല്യൂ.എച്ച്.ഒ തയാറാക്കിയ ആത്മഹത്യ സ്ഥിതിവിവരഗണിതവും മത പ്രതിപത്തിയും തമ്മില്‍ താരതമ്യം ചെയ്തുകൊണ്ടാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ഏറ്റവും കൂടുതല്‍ മത പ്രതിപത്തി സ്‌കോര്‍ (79) ലഭിച്ച ഫിലിപ്പീന്‍സിനേക്കാള്‍ 12 ഇരട്ടി ആത്മഹത്യാ നിരക്കാണ് മത പ്രതിപത്തി സ്‌കോര്‍ (29) വളരെ കുറഞ്ഞ ജപ്പാനില്‍ കാണപ്പെടുന്നത്. ഉറുഗ്വക്കാരേക്കാള്‍ മത പ്രതിപത്തി കൂടിയ പരാഗ്വക്കാരില്‍ ഉറുഗ്വക്കാരേക്കാള്‍ അഞ്ചിരട്ടി കുറവാണ് ആത്മഹത്യാ നിരക്ക്. ആശ്ചര്യകരമായ തരത്തില്‍ ഈ അനുപാതം നില നില്‍ക്കുന്നു എന്നാണ് ഗാലപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 2002-ല്‍ സ്റ്റാറ്റിസ്റ്റിഷ്യന്‍ ആയ സ്റ്റെര്‍ലിങ് ഹില്‍ടണും സഹപ്രവര്‍ത്തകരും ഒരു പഠനം നടത്തുകയുണ്ടായി. പള്ളിയില്‍ പോകുന്ന യുവാക്കളുമായി പള്ളിയുമായി ബന്ധം ഇല്ലാത്ത യുവാക്കളെ താരതമ്യം ചെയ്തപ്പോള്‍ മൂന്ന് മുതല്‍ അഞ്ച് വരെ ഇരട്ടി ആത്മഹത്യയാണ് പള്ളിയുമായി ബന്ധമില്ലാത്ത യുവാക്കളില്‍ കൂടുതല്‍ കണ്ടെത്തിയത്.
വിശ്വാസികളാണ് നാസ്തികരേക്കാള്‍ സന്തോഷവാന്മാര്‍ എന്നാണ് പല ഗവേഷണങ്ങളും കണ്ടെത്തിയിട്ടുള്ളത്. യുനൈറ്റഡ് സ്റ്റേറ്റ്സ് അടക്കമുള്ള 25 രാജ്യങ്ങളില്‍ നടത്തിയ പഠന റിപ്പോര്‍ട്ട് പ്യൂ റിസര്‍ച്ച് സെന്റര്‍ പുറത്തുവിട്ടിട്ടുണ്ട്. മത പ്രതിപത്തി കൂടിയ ആളുകള്‍ തങ്ങള്‍ വളരെ സന്തോഷവാന്മാരാണെന്ന് തുറന്നു പറയുന്നുണ്ട്. സഹോദര മതവിശ്വാസികളുടെ ക്ലബ്ബുകളിലും ചാരിറ്റി പ്രവര്‍ത്തനങ്ങളിലും മത പ്രതിപത്തി കൂടുതലുള്ളവരാണ് ധാരാളമായി പങ്കെടുക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കയില്‍ നടന്ന ഒരു പഠനത്തില്‍ മതവുമായി ബന്ധപ്പെട്ട പരിപാടികളില്‍ പങ്കെടുക്കുന്നത് കൂടുന്നതനുസരിച്ച് ആളുകള്‍ കൂടുതല്‍ സന്തോഷം പ്രകടിപ്പിക്കുന്നവരായി മാറുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. 1972-2005 വരെ 47909 അമേരിക്കക്കാരില്‍ നടത്തിയ സര്‍വേയില്‍ ആണ് ഈ കണ്ടെത്തല്‍.
പ്രായമായവര്‍ വിശ്വാസികളെങ്കില്‍ അവര്‍ കൂടുതല്‍ സന്തോഷവാന്മാരായി കാണപ്പെടുന്നു. ജീവിത പ്രാരാബ്ധങ്ങള്‍ പേറുന്നവരിലും വിധവകളിലും രോഗം, വിവാഹമോചനം, തൊഴിലില്ലായ്മ പോലുള്ള പ്രശ്നങ്ങള്‍ അനുഭവിക്കുന്നവരിലും വിശ്വാസം അവര്‍ക്ക് താങ്ങായി മാറുന്നുവെന്ന് കാണണം.
2018-ല്‍ ഹാപ്പിനസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടും നോര്‍ഡിക് കൗണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്സും ചേര്‍ന്ന് ഒരു റിപ്പോര്‍ട്ട് തയാറാക്കി. നോര്‍ഡിക് യുവത നേരിടുന്ന മാനസിക വിഷമങ്ങളെ അപഗ്രഥിക്കുന്ന റിപ്പോര്‍ട്ടില്‍ സന്തോഷവും മത പ്രതിപത്തിയും തമ്മിലുള്ള ബന്ധം ചര്‍ച്ച ചെയ്യുന്നുണ്ട്. മത പ്രതിപത്തി വളരെ കൂടിയ ആളുകളില്‍ മതനിഷേധികളേക്കാള്‍ സാരമായി തന്നെ സന്തോഷം വളരെയധികം കാണപ്പെടുന്നു എന്നാണ് കണ്ടെത്തിയത്. ജീവിതത്തില്‍ വിപത്തുകള്‍ നേരിടേണ്ടി വരുമ്പോള്‍ മതം താങ്ങായി നില്‍ക്കുന്നതാകാം ഇതിനു കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മതം ജീവിതത്തിന് അര്‍ഥം നല്‍കുന്നതാകാം മറ്റൊരു കാരണം എന്നും സൂചിപ്പിക്കുന്നുണ്ട്.
ഇവ്വിഷയകമായി ഗാലപ്പ് ഗ്ലോബല്‍ ഇമോഷന്‍സ് റിപ്പോര്‍ട്ട് എന്തുപറയുന്നുവെന്ന് നോക്കാം. വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട് തയാറാക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍നിന്ന് ഭിന്നമാണ് ഈ റിപ്പോര്‍ട്ട് തയാറാക്കാന്‍ വേണ്ടി ചോദിക്കുന്ന ചോദ്യങ്ങള്‍. നിങ്ങള്‍ ഇന്നലെ നന്നായി ചിരിച്ചോ, നിങ്ങള്‍ എത്രത്തോളം ജീവിതം ആസ്വദിക്കുന്നു, നിങ്ങളോട് മറ്റുള്ളവര്‍ ബഹുമാനത്തോടെയാണോ പെരുമാറിയത് ഇങ്ങനെയാണ് സന്തോഷവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍. ലഭിക്കുന്ന ഉത്തരങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു പട്ടിക തയാറാക്കുന്നു. ധനാത്മക അനുഭവ സൂചിക (ജീശെശേ്‌ല ഋഃുലൃശലിരല കിറലഃ) എന്ന പേരില്‍ തയാറാക്കപ്പെട്ട ഈ പട്ടിക പക്ഷേ വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ടിലെ പട്ടികയുമായി യാതൊരുവിധ ബന്ധവും പുലര്‍ത്തുന്നില്ല എന്നതാണ് ആശ്ചര്യകരം. ധനാത്മക അനുഭവ സൂചികയില്‍ ഏറ്റവും മുന്‍പന്തിയില്‍ വന്നത് പരാഗ്വ ആണ്. തൊട്ടു താഴെയായി ഗ്വാട്ടിമാല എന്ന രാജ്യവും. ഏറ്റവും ശ്രദ്ധേയയായ കാര്യം ഇവയില്‍ നോര്‍വേ ഒഴിച്ച് മറ്റൊരു രാജ്യവും വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ടില്‍ മുന്നിലല്ല എന്നുള്ളതാണ്.
ദൈനംദിന ജീവിതത്തില്‍ മതത്തിന്റെ പ്രാധാന്യം ഓരോ രാജ്യത്തിനും എത്രത്തോളം എന്ന ഡാറ്റ പുറത്തുവിട്ട ഗാലപ്പിന്റെ റിപ്പോര്‍ട്ടില്‍ പരാഗ്വയില്‍ 92 ശതമാനം ആളുകള്‍ മതത്തിന് ദൈനംദിന ജീവിതത്തില്‍ പ്രാധാന്യമുണ്ട് എന്നു പറയുന്നവരാണ്. രണ്ടാം സ്ഥാനത്തുള്ള പനാമയില്‍ 85 ശതമാനം ആളുകള്‍ മതത്തിന് ദൈനംദിന ജീവിതത്തില്‍ പ്രധാന്യമുണ്ടെന്നു പറയുന്നു. അതിന് താഴെയായി വരുന്ന ഗ്വാട്ടിമാല, മെക്സിക്കോ, എല്‍ സാല്‍വദോര്‍, ഇന്തോനേഷ്യ, ഹോണ്ടുറാസ്, ഇക്ക്വഡോര്‍ എന്നീ രാജ്യങ്ങളില്‍ യഥാക്രമം 88 ശതമാനം, 73 ശതമാനം,  99 ശതമാനം, 84 ശതമാനം, 82 ശതമാനം ആളുകള്‍ മതം ദൈനംദിന ജീവിതത്തില്‍ പ്രധാനപ്പെട്ടതാണെന്നു പറയുന്നവരാണ്. ഫില്‍ സുക്കര്‍മാന്റെ നാസ്തിക രാജ്യങ്ങളുടെ പട്ടികയില്‍ ഈ രാജ്യങ്ങള്‍ തന്നെ വരുന്നില്ല എന്നതാണ് ശ്രദ്ധേയം.
ഈ വിഷയം വളരെ വിശദമായി തന്നെ ഗാലപ്പിന്റെ ഗ്ലോബല്‍ മാനേജിങ് പാര്‍ട്ണര്‍ ആയ ജോണ്‍ ക്ലിഫ്റ്റന്‍ വിശദീകരിക്കുന്നുണ്ട്. നിങ്ങള്‍ എത്രത്തോളം ചിരിച്ചു, ജീവിതം ആസ്വദിക്കുന്നു, ആദരിക്കപ്പെട്ടു, താല്‍പര്യമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ പറ്റി, സങ്കടം എത്ര കുറവാണ്, വേവലാതികള്‍ എത്ര കുറവാണ് തുടങ്ങിയ ഘടകങ്ങള്‍ വെച്ച് ഒരു പട്ടിക തയാറാക്കുമ്പോള്‍ നോര്‍ഡിക് രാജ്യങ്ങള്‍ മുന്നില്‍ വരുന്നില്ല എന്ന് അദ്ദേഹം പറയുന്നു.
ഗാലപ്പ് ഇന്റര്‍നാഷ്‌നല്‍ അസോസിയേഷന്‍ 2017-ല്‍ സന്തോഷ സൂചിക നിര്‍മിച്ചിട്ടുണ്ട്. 55 രാജ്യങ്ങള്‍ മാത്രമേ ഈ സൂചികയിലുള്ളൂ എന്നതാണ് ഈ സൂചികയുടെ പരിമിതി. ഡെന്മാര്‍ക്ക്, ഫിന്‍ലാന്റ് തുടങ്ങിയ രാജ്യങ്ങള്‍ ഈ സൂചികയില്‍ ഉള്‍പ്പെട്ടിട്ടില്ല. എന്നാല്‍ സ്വീഡന്‍, ചെക്ക് റിപ്പബ്ലിക്, അസര്‍ബൈജാന്‍ തുടങ്ങിയ മത പ്രതിപത്തി കുറഞ്ഞ രാജ്യങ്ങള്‍ ഈ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ഗാലപ്പ് പോളിന്റെ ചോദ്യോത്തര രീതി തന്നെയാണ് ഈ പട്ടിക തയാറാക്കാനായി അവലംബിച്ചിട്ടുള്ളത്. വ്യക്തിപരമായി നിങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ വളരെ സന്തുഷ്ടനാണോ, അസന്തുഷ്ടനാണോ എന്നീ ചോദ്യങ്ങളാണ് ചോദിക്കുന്നത്. ഗാലപ്പ് പോളിന്റെ രീതി പോലെ, നേരിട്ടോ ഫോണിലൂടെയോ ആണ് ചോദ്യങ്ങള്‍ ചോദിക്കുന്നത്. ഉത്തരങ്ങളുടെ അടിസ്ഥാനത്തില്‍ രാജ്യങ്ങളെ വേര്‍തിരിച്ചുകൊണ്ട് പട്ടിക തയാറാക്കുന്നു. ഇത്തരത്തില്‍ തയാറാക്കപ്പെട്ട സന്തോഷ സൂചിക പക്ഷേ വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ടുമായി യാതൊരു വിധത്തിലുള്ള സാമ്യതയും പുലര്‍ത്തുന്നില്ല. വളരെയധികം മത പ്രതിപത്തി കുറഞ്ഞ രാജ്യങ്ങളായ സ്വീഡന്‍, റഷ്യ, ചെക്ക് റിപ്പബ്ലിക്ക്, ഹോങ്കോംഗ്, അസര്‍ബൈജാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഈ പട്ടികയില്‍ ഏറ്റവും താഴെയാണ്. എന്നാല്‍ ഈ റിപ്പോര്‍ട്ടിനെ കുറിച്ച് നാസ്തികരാരും മിണ്ടുകയേയില്ല.
നെതര്‍ലാന്റില്‍ ജയിലുകള്‍ അടച്ചു പൂട്ടുന്നു എന്ന വാര്‍ത്ത നാസ്തികര്‍ സാധാരണയായി പ്രചരിപ്പിക്കാറുണ്ട്. മത പ്രതിപത്തി കുറവായ നെതര്‍ലാന്റില്‍ കുറ്റവാളികളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുന്നതിനാല്‍ ജയിലുകള്‍ അടക്കുന്നു എന്നതാണ് പ്രചാരണം. സമഗ്രമായി വിഷയം പഠിക്കാതെ നാസ്തിക പ്രമുഖര്‍ ആവേശത്തോടുകൂടി അനുയായികള്‍ക്കു മുന്നില്‍ ഇത് വിളമ്പുന്നു. വിഷയം പഠനവിധേയമാക്കാതെ അനുയായികളും ആവേശത്തോടെ നേതാക്കളുടെ പ്രചാരണം ഏറ്റുപിടിക്കുന്നു. വിവര സാങ്കേതിക വിദ്യ ഉത്തുംഗതയിലെത്തിയ കാലത്ത് പക്ഷേ ഈ പ്രചാരകരൊന്നും ലോക രാജ്യങ്ങളില്‍ എവിടെയെല്ലാമാണ് കുറ്റകൃത്യങ്ങള്‍ കുറയുന്നത് എന്ന് പരിശോധിച്ചില്ല എന്നതാണ് വാസ്തവം.
ഓരോ വര്‍ഷത്തെയും കുറ്റകൃത്യ നിരക്കിന്റെ കൃത്യമായ ഡാറ്റ നമുക്ക് ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. ഈ ഡാറ്റ പരിശോധനാവിധേയമാക്കിയാല്‍ യാതൊരു വിധത്തിലുള്ള പ്രത്യേകതയും നെതര്‍ലാന്റിനുള്ളതായി കാണാന്‍ സാധിക്കുകയില്ല. പല രാജ്യങ്ങളും ഇത്തരത്തില്‍ ക്രൈം റേറ്റ് കുറഞ്ഞുകൊണ്ടിരിക്കുന്ന രാജ്യങ്ങളാണ്. അതിന് മത പ്രതിപത്തി കുറയുന്നതുമായി യാതൊരു ബന്ധവുമില്ലെന്ന് മാത്രം. അവിടങ്ങളില്‍ നിന്നൊന്നും നെതര്‍ലാന്റില്‍നിന്ന് വന്ന തരത്തിലൊരു വാര്‍ത്ത പുറത്തു വന്നിട്ടില്ല.
ക്രൈം കുറയുന്നതിന്റെ തോത് മറ്റു രാജ്യങ്ങളിലെന്ന പോലെ തന്നെയായി നിലനില്‍ക്കുന്ന നെതര്‍ലാന്റില്‍ എന്തു കൊണ്ട് ജയിലുകള്‍ അടച്ചുപൂട്ടുന്നു എന്ന ചോദ്യത്തിന് നെതര്‍ലാന്റില്‍ ജയിലുകളിലെ സൈക്യാട്രിസ്റ്റ് ആയ മെന്നോ വേന്‍ കോണിങ്ഷ്വെല്‍സ് ഉത്തരം നല്‍കുന്നുണ്ട്. നെതര്‍ലാന്റില്‍, ജയിലുകളില്‍ അടക്കുന്നതിനു പകരം ഇലക്ട്രോണിക് ആങ്കിള്‍ ബ്രേസ്ലെറ്റുകള്‍ കുറ്റവാളികളെ അണിയിക്കാന്‍ ആരംഭിച്ചതാണ് ജയിലുകളുടെ ആവശ്യകത കുറയാനുള്ള പ്രധാന കാരണം. ഇതിലൂടെ കുറ്റവാളികളുടെ ചലനങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നു. ഒട്ടനവധി വിമര്‍ശനങ്ങള്‍ ഈ സമ്പ്രദായത്തിനെതിരെയുണ്ടെങ്കിലും ജയിലുകളുടെ ആവശ്യകത ഗണ്യമായി തന്നെ ഈ സമ്പ്രദായം കുറക്കുന്നുണ്ട്. മറ്റൊരു കാരണം ഇത്തരം കുറ്റവാളികളെ മാനസികാരോഗ്യ പരിപാലനത്തിനയക്കുന്നു എന്നതാണ്. അതുകൊണ്ടുതന്നെ ജയിലുകളുടെ എണ്ണം കുറയുന്നതിനനുസരിച്ച് മാനസിക രോഗികളുടെ എണ്ണം വര്‍ധിക്കുന്നുമുണ്ട്. ഇതില്‍ തന്നെ സ്ത്രീകളാണ് ഏറ്റവും മുന്നിലുള്ളത്. അന്നാട്ടില്‍ മനുഷ്യമാഹാത്മ്യവാദം (കിറശ്ശറൗമഹശാെ) ശക്തിപ്പെട്ടതാണ് സ്ത്രീകളുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധനവിന് കാരണമെന്നും കോണിങ്ഷ്വേല്‍സ് പറയുന്നുണ്ട്. വളരെ വലിയ തെറ്റുകള്‍ക്ക് മാത്രമേ നെതര്‍ലാന്റില്‍ ജയില്‍ ശിക്ഷ നല്‍കുന്നുള്ളൂ എന്നതാണ് മറ്റൊരു കാരണം. കൂടുതലും പിഴ ചുമത്തുകയോ ഇലക്‌ട്രോണിക് ആങ്കിള്‍ ബ്രേസ്ലെറ്റുകള്‍ ഘടിപ്പിക്കുകയോ ആണ് ചെയ്യുന്നത്. കടുത്ത അക്രമാസക്തമായ കുറ്റങ്ങള്‍ക്ക് ടി.ബി.എസ് എന്ന സ്ഥാപനത്തിലേക്കാണ് മാറ്റുക. വളരെ നീണ്ട കാലമാണ് കുറ്റവാളികള്‍ക്ക് ടി.ബി.എസില്‍ ചെലവഴിക്കേണ്ടി വരുന്നത്. ഇതിലൂടെ പൊതു ജനങ്ങളില്‍ നിന്ന് കുറ്റവാളികളെ മാറ്റിനിര്‍ത്താനും പുനരധിവസിപ്പിക്കാനും കഴിയുന്നു.
നെതര്‍ലാന്റിലെ മുന്‍ ജയില്‍ ഗവര്‍ണറായ മാഡലായിന്റെ അഭിപ്രായം, കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കുറഞ്ഞുപോയ കാരണത്താല്‍ ജയില്‍ പുള്ളികളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ടെന്നാണ്. പോലീസ് സേനയുടെ അംഗബലം കുറച്ചതും കാരണമായി ചിലര്‍ ആരോപിക്കുന്നുണ്ട്. മറ്റു രാജ്യങ്ങള്‍ കുറ്റകൃത്യമായി കാണുന്ന മയക്കുമരുന്ന് ഉപയോഗം നെതര്‍ലാന്റില്‍ അനുവദനീയമാണ് എന്നതും മറ്റൊരു കാരണമാണ്. ഒരു കോഫി ഷോപ്പില്‍ പോയിരുന്ന് ആരെയും പേടിക്കാതെ കഞ്ചാവ് വലിക്കാന്‍ നെതര്‍ലാന്റുകാര്‍ക്ക് സാധിക്കും.
മോഷണം പോലുള്ള കുറ്റകൃത്യങ്ങള്‍ കുറയുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട് സമ്പദ് സമൃദ്ധി. സാമ്പത്തിക ഉച്ചനീചത്വങ്ങള്‍ കുറയുക, മൗലികാവശ്യങ്ങള്‍ ലഭ്യമാക്കുക തുടങ്ങിയവയെല്ലാം തന്നെ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ കുറക്കാന്‍ കാരണമാവും. സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ സമ്പദ് സമൃദ്ധമാണ്. സാമ്പത്തിക ഉച്ചനീചത്വവും വളരെ കുറവ്. വിദ്യാഭ്യാസം, ചികിത്സ തുടങ്ങിയവയെല്ലാം സൗജന്യമായി സര്‍ക്കാര്‍ നല്‍കുന്നു. ഒരു കുട്ടി ജനിച്ചാല്‍ മാതാവിന് പുറമെ പിതാവിനും വേതനത്തോട് കൂടിയ അവധി ലഭിക്കുന്നു. ഇതിനായി ഭീമമായ നികുതി സര്‍ക്കാരിന് നല്‍കേണ്ടതുണ്ട്. കടുത്ത തണുപ്പ് അനുഭവപ്പെടുന്ന രാജ്യങ്ങളാണ് സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍. ഒരുപാട് സമയം ഇരുട്ടില്‍ കഴിയേണ്ട അവസ്ഥയും ഇവിടത്തെ ജനങ്ങള്‍ക്കുണ്ട്. ഇതെല്ലാം സാധാരണ നിലയില്‍ ക്രൈം റേറ്റ് കുറയാനുള്ള കാരണങ്ങളാണ്.
വിവിധ കുറ്റകൃത്യങ്ങളുടെ ലഭ്യമായ ഡാറ്റയുടെ അടിസ്ഥാനത്തില്‍ ഓരോ രാജ്യത്തും എത്രമാത്രം കുറ്റകൃത്യങ്ങള്‍ നടക്കുന്നു എന്ന് യുനൈറ്റഡ് നാഷന്‍സ് പുറത്തു വിടുന്നുണ്ട്. പല രാജ്യങ്ങളുടെയും കണക്ക് ലഭ്യമല്ല. ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടന്നത് എവിടെയെന്നും പ്രതിശീര്‍ഷ കുറ്റകൃത്യങ്ങള്‍ എത്രത്തോളമെന്നും ഡാറ്റയില്‍ നിന്നും ലഭിക്കും. ഒരു രാജ്യത്തെ ജനങ്ങളുടെ കുറ്റകൃത്യ വാസന എത്രത്തോളമെന്നു മനസ്സിലാക്കാന്‍ പ്രതിശീര്‍ഷ കുറ്റകൃത്യം എത്രയെന്ന് കണക്കു കൂട്ടേണ്ടതുണ്ട്. ഒരു രാജ്യത്തിലെ മൊത്തം കുറ്റകൃത്യങ്ങളുടെ എണ്ണത്തെ മൊത്തം ജനസംഖ്യ കൊണ്ട് ഹരിച്ചാണ് ആ രാജ്യത്തെ പ്രതിശീര്‍ഷ കുറ്റകൃത്യത്തിന്റെ തോത് കണക്കാക്കുക. 142 രാജ്യങ്ങളിലെ മോഷണത്തിന്റെ പ്രതിശീര്‍ഷ തോത് എത്രത്തോളമെന്ന ഡാറ്റ യുനൈറ്റഡ് നാഷന്‍സ് പുറത്തു വിട്ടിട്ടുണ്ട്.
എന്നാല്‍ ഇത്രയേറെ സമ്പദ് സമൃദ്ധി ഉണ്ടായിട്ടും പ്രതിശീര്‍ഷ വരുമാനം വളരെ ഉയര്‍ന്നിട്ടും ഉച്ചനീചത്വത്തിന് വളരെ കുറവുണ്ടായിട്ടും ഏറ്റവും കൂടുതല്‍ മോഷണം നടക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയിലാണ് ഡെന്മാര്‍ക്ക്, സ്വീഡന്‍, നെതര്‍ലാന്റ് തുടങ്ങിയ രാജ്യങ്ങള്‍. ലോകത്ത് ഏറ്റവും കൂടുതല്‍ സന്തോഷം നിലനില്‍ക്കുന്നു എന്ന് പറയപ്പെടുന്ന ഫിന്‍ലാന്റ് 2016-ലെ യു.എന്‍ ഡാറ്റ പ്രകാരം മോഷണത്തില്‍ ഒമ്പതാം സ്ഥാനത്താണ്. ഈ രാജ്യങ്ങളെല്ലാം തന്നെ വര്‍ഷാവര്‍ഷങ്ങളില്‍ ഇതേ യു. എന്‍  ഡാറ്റയില്‍ മുന്‍പന്തിയില്‍ തന്നെ നില്‍ക്കുന്നവയുമാണ്. പ്രതിശീര്‍ഷ വരുമാനം വളരെ കുറവുള്ള ഹോണ്ടുറാസ്, ബുറൂണ്ടി പോലുള്ള രാജ്യങ്ങള്‍ പട്ടികയില്‍ ഉള്ളപ്പോഴാണ് സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ ഏറ്റവും കൂടുതല്‍ മോഷണം നടക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയിലെത്തുന്നത് എന്നത് ആശ്ചര്യകരമല്ലേ? വാഹന മോഷണ നിരക്കിലും ഈ രാജ്യങ്ങളുടെ സ്ഥിതി ഇതുതന്നെ. പ്രതിശീര്‍ഷ വാഹന മോഷണ നിരക്ക് കാണിക്കുന്ന പട്ടികയില്‍ ഈ രാജ്യങ്ങള്‍ മുമ്പില്‍ തന്നെയുണ്ട്. പ്രതിശീര്‍ഷ ഭവനഭേദന നിരക്കില്‍ മൂന്നാം സ്ഥാനത്താണ് ഡെന്മാര്‍ക്ക്. അതിനു താഴെയായി ഓസ്ട്രിയയും സ്വീഡനും. 2019 ഏപ്രിലില്‍ മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷ്‌നല്‍ നോര്‍ഡിക് രാജ്യങ്ങളെക്കുറിച്ച് ഒരു റിപ്പോര്‍ട്ട് പുറത്തുവിട്ടു. ഒട്ടനവധി സ്ത്രീകള്‍ അവിടങ്ങളില്‍ ബലാത്കാരത്തിന് ഇരകളാകുന്നു എന്നും ഒട്ടുമിക്ക കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുകയാണെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഏറ്റവും കൂടുതല്‍ സന്തോഷം നിലനില്‍ക്കുന്നു എന്ന് വേള്‍ഡ് ഹാപ്പിനസ്സ് റിപ്പോര്‍ട്ടില്‍ പറയുന്ന ഫിന്‍ലാന്റില്‍ വര്‍ഷം തോറും 50000 സ്ത്രീകളാണ് ലൈംഗിക ആക്രമണങ്ങള്‍ക്ക് ഇരയാകുന്നത് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ 2017-ല്‍ വെറും 209 കേസ് മാത്രമേ ബലാത്സംഗം ആയി കണക്കാക്കപ്പെട്ടിട്ടുള്ളൂ.
ഡെന്മാര്‍ക്കില്‍ 24000 സ്ത്രീകള്‍ ബലാല്‍ക്കാരത്തിന് ഇരയാക്കപ്പെട്ടപ്പോള്‍ വെറും 890 കേസുകള്‍ മാത്രമേ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം അവിടങ്ങളില്‍ വളരെ കുറവാണെന്നാണ് ആംനസ്റ്റി ഇന്റര്‍നാഷ്‌നല്‍ കണ്ടെത്തിയത്.
ഇത്രയധികം ബലാത്സംഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതിരുന്നിട്ടും ഏറ്റവും കൂടുതല്‍ ബലാത്സംഗം നടക്കുന്ന രാജ്യങ്ങളില്‍ മുന്‍പന്തിയില്‍ തന്നെയാണ് സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍. 2010-ലെ കണക്കു പ്രകാരം സ്വീഡന്‍ മൂന്നാം സ്ഥാനത്താണ്. ലൈംഗിക ചൂഷണങ്ങളുടെ പട്ടികയിലാണെങ്കില്‍ ഒന്നാം സ്ഥാനത്ത് വരും സ്വീഡന്‍. ലോകത്ത് ഏറ്റവും കൂടുതല്‍ ബലാത്സംഗം നടക്കുന്ന ദക്ഷിണാഫ്രിക്ക ലൈംഗിക ചൂഷണത്തിന്റെ പട്ടികയില്‍ നാലാം സ്ഥാനത്താകുമ്പോഴാണ് സ്വീഡന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നത്. ദക്ഷിണാഫ്രിക്കക്ക് തൊട്ടു താഴെയായി ആസ്ത്രേലിയയാണ്. 'ജയിലുകള്‍ പൂട്ടിക്കൊണ്ടിരിക്കുന്ന' നെതര്‍ലാന്റ് എട്ടാം സ്ഥാനത്തും. ഏറ്റവും കൂടുതല്‍ സന്തോഷം നിലനില്‍ക്കുന്നു എന്ന് പറയപ്പെടുന്ന ഫിന്‍ലാന്റ് ബലാത്സംഗ പട്ടികയില്‍ പത്താം സ്ഥാനത്ത് നിലകൊള്ളുമ്പോള്‍ ഏതാണ്ടെല്ലാ കുറ്റകൃത്യ പട്ടികയിലും മുന്‍പന്തിയിലുള്ള ഡെന്മാര്‍ക്ക് പതിമൂന്നാം സ്ഥാനത്തുണ്ട്.
യുനൈറ്റഡ് നാഷന്‍സ് പുറത്തിറക്കുന്ന ഡാറ്റയില്‍ ഒരു വര്‍ഷത്തെ മൊത്തം കുറ്റകൃത്യ നിരക്കാണ് കാണിക്കുന്നത്. ഇതില്‍ തന്നെ സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളെ പോലെയുള്ള രാജ്യങ്ങള്‍ ഏറെ സമയം ഇരുട്ടില്‍ കഴിയേണ്ടിവരുന്നവരാണ്. മാത്രമല്ല, ശൈത്യകാലത്ത് കടുത്ത തണുപ്പാണ് ആ രാജ്യങ്ങളില്‍ അനുഭവപ്പെടുക. ഇങ്ങനെയൊക്കെയുള്ള സാഹചര്യത്തിലും അവിടങ്ങളിലുള്ള മേല്‍ പറഞ്ഞ കുറ്റകൃത്യങ്ങളുടെ നിരക്ക് ആശ്ചര്യകരമാണ്.
മതരഹിത രാജ്യങ്ങളില്‍ മതനിരാസത്തിനു കാരണം അവിടെയുള്ള സമ്പദ് സമൃദ്ധി ആണെന്ന് സുക്കര്‍മാന്‍ തന്റെ ഗ്രന്ഥത്തില്‍ പറയുന്നുണ്ട്. ഇക്കാര്യം നാസ്തികര്‍ അഭിമാനപൂര്‍വം അവതരിപ്പിക്കാറുമുണ്ട്. ഇക്കാര്യത്തില്‍ അഭിമാനിക്കാനുള്ള വക ഒന്നും തന്നെയില്ല എന്നതാണ് വാസ്തവം. പക്ഷേ അത് മനസ്സിലാക്കാനുള്ള സാമാന്യബോധം പോലും നാസ്തികര്‍ക്ക് ഇല്ലാതെ പോയി. യഥാര്‍ഥത്തില്‍ അദ്ദേഹം ആ നാട്ടുകാരെ അപഹസിക്കുകയാണ് ചെയ്യുന്നത്. ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ ദൈവത്തെ കരഞ്ഞു വിളിച്ച് പ്രാര്‍ഥിക്കുകയും സമ്പദ് സമൃദ്ധി കൈവരുമ്പോള്‍ ദൈവത്തെ കൈവെടിയുകയും ചെയ്യുന്നവരാണ് അവരെന്ന് പറയുന്നത് എത്ര കടുത്ത പരിഹാസമാണ്!
സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ക്ക് ഉയര്‍ന്ന ധാര്‍മിക ബോധമാണെന്നാണ് നാസ്തികര്‍ അവകാശപ്പെടാറുള്ളത്. എന്നാല്‍ ഇവര്‍ മാതൃകയായി പറയുന്ന ഫിന്‍ലാന്റില്‍ മൃഗരതി നിയമം മൂലം അനുവദിക്കപ്പെട്ടിരിക്കുന്നു. വളര്‍ത്തു മൃഗങ്ങളുമായി ഫിന്‍ലാന്റില്‍ ജീവിക്കുന്ന ഒരാള്‍ക്ക് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാം. പിഞ്ചുകുഞ്ഞുങ്ങളുടെ കാര്‍ട്ടൂണ്‍ രൂപത്തിലുള്ള അശ്ലീല സിനിമകള്‍ക്ക് ഫിന്‍ലാന്റ്, ഡെന്മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങളില്‍ വിലക്കില്ല. നാസ്തികരുടെ അപ്പോസ്തലനായ റിച്ചാര്‍ഡ് ഡോക്കിന്‍സ്, 2018-ല്‍ ട്വിറ്ററിലൂടെ സന്തോഷപൂര്‍വം പങ്കുവെച്ചത് മനുഷ്യമാംസം കൃത്രിമമായി സൃഷ്ടിക്കാന്‍ കഴിയുന്നതിലൂടെ മനുഷ്യമാംസം കഴിക്കരുത് എന്ന വിലക്കിനെ മറികടക്കാം എന്നാണ്. അഗമ്യഗമനവും ശവരതിയും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടത് സ്വീഡനിലെ ലിബറല്‍ യൂത്ത് ലീഗ് ആണ്.
ഇതെല്ലാം ഉയര്‍ന്ന ധാര്‍മികബോധമായി നാസ്തികര്‍ക്ക് തോന്നിയേക്കാം. കാരണം പ്രമുഖ നാസ്തികനായ ലോറന്‍സ് ക്രോസ്സ് പറഞ്ഞത്, ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അഗമ്യഗമനം തെറ്റല്ല എന്നാണ്. നാസ്തികരുടെ തലതൊട്ടപ്പനായ പീറ്റര്‍ സിംഗര്‍ മൃഗരതി, ശവരതി, അഗമ്യഗമനം തുടങ്ങിയവക്കു വേണ്ടി വാദിക്കുന്നയാളാണ്. മാത്രമല്ല അംഗവൈകല്യം സംഭവിച്ച പിഞ്ചുകുഞ്ഞുങ്ങളെ കൊല്ലുകയാണ് വേണ്ടതെന്നാണ് പീറ്റര്‍ സിംഗര്‍ പറഞ്ഞിരിക്കുന്നത്. പ്രയോജന വാദം വെച്ച്  ധാര്‍മികത അളക്കുന്ന പീറ്റര്‍ സിംഗര്‍ക്കെതിരെ  കടുത്ത വിമര്‍ശനങ്ങളാണ് ധാര്‍മിക ബോധമുള്ള സമൂഹങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്. മതവിശ്വാസികള്‍ നടത്തുന്ന സംവാദങ്ങള്‍ ബാലിശമാണെന്ന് പറഞ്ഞ് പരിഹസിച്ചിരുന്ന നാസ്തികര്‍ ഇന്ന് നടത്തുന്ന ധര്‍മികതയുമായി ബന്ധപ്പെട്ട സംവാദങ്ങള്‍ അറപ്പുളവാക്കുന്നതും ഓക്കാനം വരുത്തുന്നതുമാണ്. അതിലേക്കാണ് പരിഷ്‌കൃത മനുഷ്യരെ ഇവര്‍ വലിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുന്നത്.

ശുക്കൂര്‍ വരിക്കോടന്‍

Friday, July 16, 2010

ആ ചോരയുടെ വില

ആ ചോരയുടെ  വില

Thursday, July 15, 2010
കെ.പി. രാമനുണ്ണി

2010 ജൂലൈ നാലാം തീയതി ഒരു കറുത്ത ഞായറാഴ്ചയായിരുന്നു. ന്യൂമാന്‍സ് കോളജിലെ തെറ്റ് ചെയ്ത പ്രഫ. ടി.ജെ. ജോസഫ് എന്ന അധ്യാപകന്റെ വലതുകൈപ്പത്തി വെട്ടിമാറ്റിയ ദിവസം. മൂടിക്കെട്ടിയ അന്തരീക്ഷം ഒന്നുകൂടി കനത്തിരുന്നു. നെടുവീര്‍പ്പിന്റെ തുടര്‍ശ്വാസംകൊണ്ടെന്നപോലെ മഴച്ചാറലുകള്‍ മുകളിലോട്ട് വലിഞ്ഞുനിന്നു, നനപ്പിക്കാനല്ല, കറുപ്പിക്കാനാണ് കാര്‍മേഘങ്ങള്‍ ഭൂമിയെ പൊതിയുന്നതെന്ന് തോന്നി. ഉച്ച തിരിഞ്ഞ് മൂന്നു മണിയായതോടെ സൈലന്റ് മോഡില്‍ വെച്ചിരുന്ന മൊബൈല്‍ ഫോണില്‍ ചെകുത്താന്മാര്‍ പല്ലിളിച്ച് കാട്ടാന്‍ തുടങ്ങി.
പച്ചയമര്‍ത്തി ഒന്നിനെ മോചിപ്പിച്ചതും 'അറിഞ്ഞില്ലേ സംഭവം? നിങ്ങളെല്ലാം നല്ലോണം താങ്ങിക്കൊടുത്തോളൂ....ഇവന്മാരുടെ കളി കഴിഞ്ഞിട്ട് വേണം ഇവിടെയൊന്ന് ശരിയാക്കാന്‍' എന്നായിരുന്നു അതിന്റെ ആഹ്ലാദം തിരതല്ലുന്ന ഉദീരണം.

രണ്ടാമത്തെ ഫോണ്‍ കോള്‍ കനത്ത ശബ്ദത്തില്‍ നിര്‍ത്തി നിര്‍ത്തി ഉപദേശ രൂപേണയാണ് എത്തിയത്. രാമനുണ്ണി വിഷമിക്കുകയേ ചെയ്യരുതെന്ന് ആദ്യമേ അതെന്നെ ആശ്വസിപ്പിച്ചു. 'താങ്കള്‍ നല്ല ഉദ്ദേശ്യത്തോടെയാണ് മുസ്‌ലിംകളെ സപ്പോര്‍ട്ട് ചെയ്യുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. പക്ഷേ, നിഷ്‌കളങ്കനായ പഴയ പൊന്നാനി മുസ്‌ലിമല്ല ഇന്നത്തെ മുസ്‌ലിം. അതിനാല്‍ ഇനിയെങ്കിലും സൂക്ഷിക്കണം. ഖയ്യൂമിന്റെ വീട്ടുകാരോടുള്ള സ്‌നേഹം വെച്ച് ഇവന്മാരുടെ കൂടെ നിന്നാല്‍ താങ്കളും നാറിപ്പോകും'.
പറഞ്ഞു പറഞ്ഞ് അവസാനമെത്തിയപ്പോഴേക്കും ഉപദേശ സ്വരത്തില്‍ ഭീഷണഭാവം കലരാന്‍ തുടങ്ങി.
മൂന്നാമതും ഫോണില്‍ തുള്ളിയിരുന്ന ചെകുത്താനെ വചനമാക്കിയപ്പോള്‍ അവന്‍ മഹാകാരുണ്യവാനായി അനുഭവപ്പെട്ടു. ജോസഫിന്റെ കൈ വെട്ടിയതുകൊണ്ട് മുസ്‌ലിംകള്‍ക്ക് വരാന്‍ പോകുന്ന അനര്‍ഥങ്ങളെ ഓര്‍ത്തുള്ള പരിദേവനങ്ങളായിരുന്നു സംസാരത്തുടക്കം.

'അല്ലെങ്കിലേ, മുസ്‌ലിംകളെ ഭീകരവാദികളായി കാണുന്ന പ്രവണത കേരളത്തിലടക്കം തുടങ്ങിയിട്ടുണ്ട്. കശ്മീരിലെ ചാവേറുകള്‍, തടിയന്റവിട നസീര്‍, ലൗജിഹാദ് തുടങ്ങി മേലേക്ക് മേലേയല്ലേ ഓരോന്ന് അവരുടെ തലയില്‍ വന്നു വീഴുന്നത് എന്നെല്ലാം ആ സൗഹൃദസ്വരം വിഷമിച്ചുകൊണ്ടിരുന്നു.
പെട്ടെന്ന് ട്രാക്ക് മാറി  ഇങ്ങനെ തുടര്‍ന്നു. 'എന്നാലേയ്, ജോസഫിന്റെ കൈവെട്ടല്‍ സാധാരണ കേസല്ല, മറുവശത്ത് അച്ചായന്മാരാണെന്ന് ഓര്‍മ വേണം. അവര്‍ പെട്ടെന്നൊന്നും ചെയ്തില്ലെങ്കിലും മെല്ലെ പിടിക്കും. പിടിച്ച് വളക്കും, വളച്ച് ഞെരുക്കും, ഞെരുക്കി ശ്വാസം മുട്ടിക്കും, ശ്വാസം മുട്ടിച്ച് ശ്വാസം മുട്ടിച്ച്.....
സകല ആക്‌സിഡന്റ് സ്‌പോട്ടുകളിലും ഓടിയെത്തി ശവശരീരങ്ങള്‍ ആര്‍ത്തിപിടിച്ച് നോക്കുന്ന മനോരോഗികളുടെ കിതപ്പ് മറുതലക്കല്‍ കേട്ടപ്പോള്‍ ഞാന്‍ ഫോണ്‍ ഡിസ്‌കണക്ട് ചെയ്തു.
ഈ എളിയവന്‍ എഴുത്തുകൊണ്ട് മുതല്‍ എഴുത്തമ്മയായ കമലാ സുറയ്യ സ്വന്തം ഖബറടക്കം കൊണ്ടു വരെ കേരളത്തില്‍ ഊട്ടിയുറപ്പിക്കാന്‍ പാടുപെട്ടിരുന്ന മതമൈത്രി ഇങ്ങനെ തകരാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടുകയാണല്ലോയെന്ന് ഓര്‍ത്തതും കഠിനമായ ദുരന്തബോധമനുഭവപ്പെട്ടു. ഹതാശയുടെ പടുകുഴിയില്‍വെച്ച് സാധാരണ സംഭവിക്കാറുള്ളത് പോലെ എന്തിനായിട്ടാണെടാ ഇത് എന്ന സര്‍വകാരകനോടുള്ള കലി എന്നില്‍ കത്തിപ്പടര്‍ന്നു.

'ഇങ്ങനെ നശിപ്പിക്കാനാണെങ്കില്‍ എന്തിനാണ് നീ', തന്തയും തള്ളയുമുള്ളവര്‍ക്കല്ലേ മറ്റുള്ളവരുടെ വേദന മനസ്സിലാകൂ' തുടങ്ങിയ ശകാരങ്ങള്‍ ആദ്യത്തെ ക്ഷോഭത്തിന് ശേഷവും കരുതിക്കൂട്ടി ഞാന്‍ ഉച്ചരിക്കാന്‍ തുടങ്ങി. കാരണം, സ്മരണയുണര്‍ത്തുന്നതിനാല്‍, സ്‌നേഹത്തോടെയുള്ള സ്തുതി പോലെ തന്നെ ശത്രുതയോടെയുള്ള ചീത്തപറച്ചിലും അവന്റെ അനുഗ്രഹം നേടിത്തരുമെന്നാണ് ദൈവജ്ഞര്‍ പറഞ്ഞിട്ടുള്ളത്. ഇക്കാലത്ത് ശകാരത്തിനായിരിക്കുമല്ലോ സ്തുതിയേക്കാള്‍ പവറും വോള്‍ട്ടേജും കൂടുക.
അവനോട് ക്ഷോഭിച്ചും കയര്‍ത്തും രാത്രി മുഴുവന്‍ തള്ളി നീക്കിയതും കൂരാക്കൂരിരുട്ടിലെ മിന്നല്‍പ്പിണര്‍പോലെ, മണലാരണ്യത്തിലെ ജീവന്‍മുകുളങ്ങള്‍ പോലെ ഒരു ഫോണ്‍കോള്‍-കൈ അറുത്തു മാറ്റപ്പെട്ട ജോസഫിന് ആവശ്യമായ 17 ബോട്ടില്‍ രക്തത്തില്‍ 12 ബോട്ടിലും നല്‍കിയിരിക്കുന്നത് സോളിഡാരിറ്റി പ്രവര്‍ത്തകരായ എട്ട് മുസ്‌ലിം ചെറുപ്പക്കാരാണ് എന്നതായിരുന്നു വിവരം.
ദൈവമേ, നിന്നെ പ്രീതിപ്പെടുത്താന്‍ സ്തുതിയേക്കാള്‍ നല്ലത് ശകാരം തന്നെ.
പ്രവാചക നിന്ദ നടത്തിയതിന്റെ പേരില്‍ ആക്രമിക്കപ്പെട്ട ജോസഫിന് അമീര്‍ഫൈസലും നസീറും ഷബീറും അബ്ദുള്‍ ഹക്കീമും സാബിറും അബ്ദുള്‍ സലാമും ഷഫീക്ക് അഹമ്മദും നൗഷാദും ജീവരക്തം നല്‍കിയതില്‍ ബ്ലഡ് ഗ്രൂപ്പിന്റെയോ സന്നദ്ധ സംഘടനാ പ്രവര്‍ത്തനത്തിന്റെയോ പ്രശ്‌നം മാത്രമല്ല അടങ്ങിയിട്ടുള്ളതെന്ന് പെട്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ദൈവശാസ്ത്രപരവും ദാര്‍ശനികവുമായ പല നിലപാടുകളും ആ ജീവദാനം മുന്നോട്ടുവെക്കുന്നുണ്ട്.

ആദ്യമായി, ജോസഫിന്റെ കൈവെട്ടലിലൂടെ ചില ഹീനന്മാര്‍ നടത്തിയത് പ്രവാചകനിന്ദയാണെന്നും അത് സ്വന്തം രക്തം കൊണ്ട് കഴുകിക്കളയേണ്ടതാണെന്നും മേല്‍പറഞ്ഞ ചെറുപ്പക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നു. കാരണം, തന്റെ ശരീരത്തിലേക്ക് മാലിന്യങ്ങള്‍ നിക്ഷേപിച്ച ജൂതസ്ത്രീയെപ്പോലും സ്‌നേഹിക്കുകയും തന്നെ നിരന്തരം ദ്രോഹിച്ച ശത്രുക്കള്‍ക്ക് പോലും മാപ്പ് നല്‍കുകയും ചെയ്യുന്നതായിരുന്നു മുഹമ്മദ് നബിയുടെ തത്ത്വദര്‍ശനം. അങ്ങനെയുള്ളൊരു മഹാത്മാവിന്റെ പേരും പറഞ്ഞ് നിയമം കൈയിലെടുക്കുകയും ഹിംസ പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് അദ്ദേഹത്തിന്റെ തത്ത്വദര്‍ശനങ്ങളോടുള്ള അവഹേളനവും അതുവഴി പ്രവാചകനെത്തന്നെ അപമാനിക്കലുമാകുന്നു.
രണ്ടാമതായി, ആ മുസ്‌ലിം ചെറുപ്പക്കാര്‍ തങ്ങളുടെ ചോര കൊണ്ട് ചെയ്തത് ഇസ്‌ലാമികതയെ ഉയര്‍ത്തിപ്പിടിക്കലും സാമുദായികതയെ കൂസാതിരിക്കലുമാണ്. നീതിയിലും ധര്‍മത്തിലും അനശ്വരമായ മൂല്യങ്ങളിലും അധിഷ്ഠിതമാണ് ഇസ്‌ലാമികത. സാമുദായികതയിലാകട്ടെ കൂടെയുള്ളവരോടുള്ള നിക്ഷിപ്ത താല്‍പര്യങ്ങളും അതുണ്ടാക്കുന്ന പക്ഷപാതങ്ങളും ഇടകലരുന്നു. മാര്‍ക്‌സിസ്റ്റുകാര്‍ നടത്തുന്ന ഗുണ്ടായിസത്തെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ന്യായീകരിക്കാറില്ലേ, കോണ്‍ഗ്രസുകാര്‍ നടത്തുന്ന ഗുണ്ടായിസത്തെ കോണ്‍ഗ്രസ് പാര്‍ട്ടി ന്യായീകരിക്കാറില്ലേ. അതിനാല്‍ ജോസഫിന്റെ കൈവെട്ടിയ മുസ്‌ലിംകളെ മുസ്‌ലിം സമുദായത്തിനും ന്യായീകരിക്കാന്‍ പാടില്ലേ തുടങ്ങിയ വാദഗതികള്‍ കക്ഷിരാഷ്ട്രീയത്തിന് സമാന്തരമായ സാമുദായികതയില്‍നിന്നാണ് ഉടലെടുക്കുന്നത്. ഇസ്‌ലാമികതയുമായോ ശരിയായ മതബോധവുമായോ ഇതിന് ഒരു ബന്ധവുമില്ല. ഞങ്ങടെ പെട്രോമാക്‌സ് ഞങ്ങള് കട്ടാല്‍ നിങ്ങക്കെന്താ മാര്‍ക്‌സിസ്‌റ്റേ/ഞങ്ങടെ പെട്രോമാക്‌സ് ഞങ്ങള് കട്ടാല്‍ നിങ്ങക്കെന്താ കോണ്‍ഗ്രസേ എന്ന രീതിയില്‍ സകല സത്യധര്‍മ നിയമങ്ങളെയും കൊഞ്ഞനംകുത്തുന്ന സമീപനങ്ങളിലേക്കും കക്ഷി രാഷ്ട്രീയവും അതുപോലുള്ള സാമുദായികതയും വഴുതിവീഴുന്നതായിരിക്കും. മറുവശത്ത്, ശത്രുസമൂഹത്തിലുള്ളവരോടായാലും അനീതി പ്രവര്‍ത്തിക്കരുതെന്ന വേദഗ്രന്ഥത്തിന്റെ പ്രബോധനമാണ് ഗാംഭീര്യത്തോടെ തലയുയര്‍ത്തി നില്‍ക്കുന്നത്. മുസ്‌ലിംകള്‍ക്ക് ഇസ്‌ലാമാണോ വേണ്ടത്, അതോ കക്ഷിരാഷ്ട്രീയ സമാനം ജീര്‍ണമായ സാമുദായികതയാണോ വേണ്ടത് എന്ന നിര്‍ണായക ചോദ്യത്തിനുള്ള മറുപടിയായാണ് ശത്രുസമൂഹമാക്കപ്പെട്ട ജോസഫിന്റെ രക്തവുമായി എട്ട് മുസ്‌ലിം സഹോദരരുടെ രക്തം ഇന്ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുന്നത്. (അതിനവര്‍ക്ക് പച്ചത്തെറികളും പരിഹാസവാക്കുകളും കേള്‍ക്കേണ്ടി വന്നെങ്കിലും).

പവിത്രമായ ആ ചോരക്ക് വിലയിടിയാതിരിക്കണമെങ്കില്‍ മുസ്‌ലിംകളായ വിശ്വാസികളും മറ്റ് മതസ്ഥരായ വിശ്വാസികളും ആദര്‍ശാത്മകമായ ചില നിലപാടുകള്‍ നിര്‍ബന്ധമായും അനുവര്‍ത്തിക്കേണ്ടതുണ്ട്. എന്ത് വില കൊടുത്തും ഇസ്‌ലാമിന്റെ ആദര്‍ശ സംഹിതകളെ വിശാലമായി ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് വിശ്വാസികളായ മുസ്‌ലിംകള്‍ സംശയലേശമന്യേ ചെയ്യേണ്ടത്. അങ്ങനെ വരുമ്പോള്‍ ഇസ്‌ലാമിന്റെ പേരു പറഞ്ഞ് അനിസ്‌ലാമികമായ കാര്യങ്ങള്‍ക്ക് മുന്‍കൈയെടുക്കുന്നവരെ അവര്‍ കര്‍ശനമായി നേരിടേണ്ടിവരും. ഇസ്‌ലാമിനെ 'രക്ഷപ്പെടുത്താനായി' ബോംബും സ്‌ഫോടകവസ്തുക്കളും സൂക്ഷിക്കുന്നവരെ സര്‍ക്കാര്‍ ഏജന്‍സികളെപ്പോലും കാത്തുനില്‍ക്കാതെ കണ്ടുപിടിച്ച് നിയമത്തിന് മുന്നില്‍കൊണ്ടുവരുക, ഇസ്‌ലാമിക ദര്‍ശനങ്ങള്‍ വളച്ചൊടിച്ച് വര്‍ഗീയത വളര്‍ത്തുന്നവരെ പരസ്യമായി വിചാരണ ചെയ്യുക, ഇസ്‌ലാമിനെ കരുവാക്കി സമൂഹത്തില്‍ സൃഷ്ടിക്കപ്പെടുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ജീവന്‍ കൊണ്ടും രക്തം കൊണ്ടും പരിഹാരമുണ്ടാക്കുക, ഹിന്ദു വര്‍ഗീയവാദികളുടെ ഹീനകൃത്യങ്ങള്‍ക്ക് സ്വയം പ്രായശ്ചിത്തം ചെയ്തിരുന്ന മഹാത്മാഗാന്ധിയുടെ പാത പിന്തുടരുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ വിശ്വാസികളായ മുസ്‌ലിംകള്‍ ആസൂത്രണം ചെയ്യേണ്ട സമയമായിരിക്കുന്നു.

എന്നാല്‍, യഥാര്‍ഥ ഇസ്‌ലാംമത വിശ്വാസികളെപ്പോലും ഇത്തരമൊരു ദൗത്യം ഏറ്റെടുക്കുന്നതില്‍ ഇടപതറിക്കുന്ന ചില മാനസിക ഘടകങ്ങള്‍ ഇന്ന് നിലനില്‍ക്കുന്നുണ്ട്. പല തരത്തിലും മുസ്‌ലിംകള്‍ ആക്രമിക്കപ്പെടുകയും അവഹേളിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്ന സമകാലിക അവസ്ഥയില്‍ വഴിപിഴച്ച മുസ്‌ലിമിനോട് പോലും അവര്‍ക്ക് തോന്നുന്ന ഏകത്വബോധമാണത്. അതായത് അരക്ഷിതത്വബോധം സൃഷ്ടിക്കുന്ന ഒരുതരം ഗോത്രപ്പിടിത്തം. ഈ പ്രശ്‌നത്തെ മറികടക്കാന്‍ സുതാര്യവും ധീരവുമായ വിവേക ചിന്ത കൊണ്ടു മാത്രമേ സാധിക്കുകയുള്ളൂ.
ഒരു കാര്യം ചോദിക്കട്ടെ-കേരളത്തിലായാലും ഇന്ത്യയിലായാലും ലോകത്തിലായാലും ട്രേഡ് യൂനിയന്‍ മോഡലിലുള്ള പരസ്‌പര ഐക്യദാര്‍ഢ്യം കൊണ്ട് മുസ്‌ലിംകള്‍ക്ക് രക്ഷ കിട്ടുമോ? തീര്‍ത്തും സംശയമാണ്. ഉദാഹരണമായി ആലോചിക്കുകയാണെങ്കില്‍ സാമുദായിക ഒരുമ എന്ന ഒറ്റ അച്ചുതണ്ടിനെ ആശ്രയിച്ച് രാഷ്ട്രനിര്‍മാണം നടത്തിയ പാകിസ്താന്റെ ദയനീയമായ അവസ്ഥ നമ്മുടെ കണ്‍മുന്നിലുണ്ടല്ലോ. എന്നാല്‍, സൂര്യന്‍ കിഴക്ക് ഉദിക്കുകയാണെങ്കില്‍, പ്രപഞ്ചഗോളങ്ങള്‍ ചലനക്രമം പാലിക്കുകയാണെങ്കില്‍ ഇസ്‌ലാമിക ദര്‍ശനവുമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന മുസ്‌ലിംകള്‍ക്ക് രക്ഷകിട്ടുമെന്ന് മാത്രമല്ല, അവര്‍ അജയ്യരായിത്തീരുകയും ചെയ്യും. ഭൗതികമായ യുക്തികളെ വെടിഞ്ഞ് ദൈവികമായ ആദര്‍ശങ്ങളെ ശരണം പ്രാപിക്കാന്‍ വിശ്വാസികള്‍ മുന്നോട്ടുവരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
മറ്റു മതവിശ്വാസികള്‍ എടുക്കുന്ന നിലപാടുകളും മുസ്‌ലിംകളുടെ തത്ത്വാധിഷ്ഠിത നീക്കങ്ങള്‍ക്ക് അനുരൂപമായിരിക്കല്‍ ഈ അവസരത്തില്‍ പ്രധാനമാണ്. മതവിരുദ്ധമായ മതഭ്രാന്തിനാല്‍ ചില ക്രിമിനലുകള്‍ നടത്തുന്ന കുറ്റകൃത്യങ്ങളെ ഇസ്‌ലാമിന്റെ അക്കൗണ്ടില്‍ വരവ് വെക്കുക എന്നത് യഥാര്‍ഥ മത വിശ്വാസിക്ക് സംഭവിക്കുന്ന ഭീമാബദ്ധവും കൊടുംപാപവുമാണ്. അത്തരം വീഴ്ചകളുടെ നിദര്‍ശനങ്ങളാണ് നാലാം തീയതി ഞായറാഴ്ച എനിക്ക് വന്ന ഫോണ്‍ കോളുകളില്‍ കയ്ച്ചുനിന്നത്.
ഒരു മതദര്‍ശനം കര്‍ശനമായി വിലക്കുന്ന കാര്യങ്ങള്‍ അതിന്റെ പേര് പറഞ്ഞ് ചെയ്യുന്നതാണല്ലോ ആ മതദര്‍ശനത്തിന് നേരെയുള്ള ഏറ്റവും വലിയ വെല്ലുവിളി. അങ്ങനെ നോക്കുകയാണെങ്കില്‍ ജോസഫിന്റെ കൈവെട്ടല്‍ കൊണ്ടും അങ്ങിങ്ങ് ബോംബ് വെക്കല്‍ കൊണ്ടും ഭീകര സീഡികളുടെ സൂക്ഷിപ്പുകൊണ്ടും ശരിക്കും ആക്രമിക്കപ്പെടുന്നത് ഇസ്‌ലാമും യഥാര്‍ഥ മുസ്‌ലിമുമായതിനാല്‍ അവരോട് സ്‌നേഹപരിഗണനകള്‍ കാണിക്കുകയാണ് അത്തരം സന്ദര്‍ഭങ്ങളില്‍ മറ്റ് മതവിശ്വാസികളുടെ ഉത്തരവാദിത്തം. അതിനുപകരം, ഇസ്‌ലാമിനോടും മുസ്‌ലിംകളോടും അവര്‍ വിദ്വേഷം പുലര്‍ത്തുന്നത് ദൈവ വിരോധം മാത്രമല്ല വിരോധാഭാസം കൂടിയാണെന്ന് പറയേണ്ടിവരും.
ഏതായാലും, ദൈവസൃഷ്ടിയുടെ ഏകത്വന്യായത്തെ പ്രഘോഷിച്ചുകൊണ്ട് ജോസഫിന്റെ ഹൃദയത്തിലൂടെ, കരളിലൂടെ, മസ്തിഷ്‌കത്തിലൂടെ എട്ട് മുസ്‌ലിം സഹോദരരുടെ രക്തം ഒഴുകിക്കൊണ്ടിരിക്കയാണ്. ആ ചോരയുടെ വിലയിടിയാതെ സൂക്ഷിക്കുക എന്നത് ഏതൊരു മതവിശ്വാസിയുടേയും കര്‍ത്തവ്യമാണ്. എന്തെന്നാല്‍, അത് വിശ്വാസത്തിന്റെ വില തന്നെയാണ്.

Sunday, July 11, 2010

അദ്ഭുതക്കുട്ടി

അദ്ഭുതക്കുട്ടി

Sunday, July 11, 2010
അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്ന കുട്ടിയായതുകൊണ്ട് അദ്ഭുതക്കുട്ടി എന്നൊരു വിശേഷണം ചാര്‍ത്തിക്കിട്ടിയിരുന്നു. അറുവമ്പള്ളി പുത്തന്‍പുരയില്‍ അബ്ദുല്ലക്കുട്ടി അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാതാവുമ്പോള്‍ വളര്‍ത്തി വലുതാക്കിയവര്‍ തന്നെ അദ്ഭുതങ്ങള്‍ കാട്ടുന്ന വിചിത്രമായ കാഴ്ചകള്‍ക്കാണ് പ്രബുദ്ധതകൊണ്ട് പൊറുതിമുട്ടിയ രാഷ്ട്രീയകേരളം ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. അബ്ദുല്ലക്കുട്ടി എം.എല്‍.എ പെണ്ണിനോടൊപ്പം പിടിയിലാവണമെന്ന അടക്കാനാവാത്ത ആഗ്രഹം പങ്കുവെച്ച ഒരു ജനതയുടെ ആത്മാവിഷ്‌കാരമായ ചാനലാണ് ആദ്യം അദ്ഭുതം പ്രവര്‍ത്തിച്ചത്. ഉണ്ണിത്താന്റെ മഞ്ചേരി മോഡല്‍ ആവര്‍ത്തിക്കണമെന്ന അദമ്യമായ ആഗ്രഹവുമായി ചുവപ്പന്‍ പാപ്പരാസികള്‍ ശീതീകരിച്ച മുറിയിലെ ചാരുകസേരയിലിരുന്ന് നൂറുപോയിന്റ് ബോള്‍ഡില്‍ സ്‌ക്രോളിങ് ന്യൂസ് ചാനലിലൂടെ കടത്തിവിട്ടപ്പോള്‍ നാട് ഞെട്ടി. അബ്ദുല്ലക്കുട്ടിയും ഞെട്ടി. പി.ടി. ചാക്കോയുടെ പ്രമാദമായ പീച്ചിയാത്രക്കുശേഷം ഇതാ ഒരു പൊന്മുടിയാത്രാ വിവാദം എന്ന് കേരളത്തിന്റെ രാഷ്ട്രീയചരിത്രമറിയാവുന്നവര്‍ ഓര്‍മകള്‍ അയവെട്ടി. ഒരു രാഷ്ട്രീയ ശത്രുവിനെ ഉന്മൂലനം ചെയ്യുന്നതിന് എത്രത്തോളം നാണംകെട്ട പണികള്‍ ആവാം എന്ന് റിസര്‍ച്ചുചെയ്തുകൊണ്ടിരിക്കുന്ന സഖാക്കള്‍ ഒപ്പിച്ച വേലയില്‍ കുടുങ്ങിയത് ഒരു കുടുംബം. ഇനി കേരളത്തിലേക്കില്ലെന്ന് അവര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. മുന്നിലോ പിന്നിലോ എം.എല്‍.എയുണ്ടെങ്കില്‍ പെണ്ണുങ്ങള്‍ കാറില്‍ പോവുന്നത് സൂക്ഷിച്ചുവേണം. പിന്നെ പീഡനമായി. കൈരളി ചാനലിലെ വെണ്ടക്ക വാര്‍ത്തയായി. സി.പി.എമ്മിന് ഇഷ്ടമുള്ളവര്‍ മാത്രം റോഡിലൂടെ നടന്നാല്‍ മതി. അല്ലാത്തവരെ പീഡനക്കേസില്‍ പിടിച്ച് അകത്താക്കാന്‍ സദാചാരഗുണ്ടകളെ ചട്ടംകെട്ടിയിട്ടുണ്ട്.

ഒരു ജനത അബ്ദുല്ലക്കുട്ടിക്കെതിരെ ഇങ്ങനെയൊരു ആത്മാവിഷ്‌കാരം നിര്‍വഹിച്ചപ്പോള്‍ സഭയിലെ സഖാക്കള്‍ക്ക് അടങ്ങിയിരിക്കാനായില്ല. പൊതുവെ സദാചാരവിരുദ്ധമായ ഒന്നുംതന്നെ  പൊറുക്കാത്തവരാണ് സഖാക്കള്‍. ഒളിവുജീവിതകാലത്ത് സഖാക്കള്‍ ശരീരത്തിന്റെ വിളികള്‍ക്ക് കാതോര്‍ത്തുകൊണ്ടാണ് വിപ്ലവപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതെന്ന് പറഞ്ഞപ്പോള്‍ പയ്യന്നൂരിലെ ഡിഫിക്കുട്ടികള്‍ സക്കറിയയുടെ കോളറില്‍ കുത്തിപ്പിടിച്ചത് അത്തരം സദാചാരഭ്രംശങ്ങള്‍ പാര്‍ട്ടിയില്‍ നടന്നിട്ടില്ലെന്ന് തെളിയിക്കാനാണ്. മഞ്ചേരിയില്‍ ഊഴമിട്ടും ഉറക്കമിളച്ചും ഒളിഞ്ഞുനോക്കിയും ഉണ്ണിത്താനെ പിടിക്കാന്‍ തക്കം പാര്‍ത്തിരുന്നതും സദാ സദാചാരം കാക്കുന്ന കേരളീയന്റെ ജാഗ്രത്തായ മനസ്സാണല്ലോ. അതിനെ അഭിനന്ദിച്ചേ പറ്റൂ. എവിടെയെങ്കിലും ആണും പെണ്ണും ഒരുമിച്ച് നടക്കുന്നുണ്ടോ, അവര്‍ക്ക് വിവാഹസര്‍ട്ടിഫിക്കറ്റ് ഉണ്ടോ എന്നൊക്കെ നോക്കുന്ന സദാചാര പൊലീസിലെ അംഗങ്ങളാണ് അങ്ങേയറ്റത്തെ പ്രബുദ്ധതകൊണ്ട് പൊറുതിമുട്ടുന്ന ഈ നാട്ടിലെ ഭൂരിഭാഗം പേരും. അന്യന്റെ സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കി അപഭ്രംശങ്ങള്‍ കണ്ടെത്തുന്ന അപസര്‍പ്പക മലയാളികളില്‍ ഒരാളായ സാമാജികന്‍ എം. ചന്ദ്രനും കാര്യങ്ങളുടെ ഈ പിഴച്ച പോക്കു കണ്ട് അടങ്ങിയിരിക്കാനായില്ല.

എം. ചന്ദ്രനെപ്പോലെ സദാ സദാചാരം കാക്കാന്‍ പ്രതിജ്ഞാബദ്ധരായ സാമാജികര്‍ ഇന്നാട്ടിലുണ്ടായിട്ടും ഇങ്ങനെയൊക്കെ നടക്കുന്നതിലാണ് അദ്ഭുതം. അബ്ദുല്ലക്കുട്ടി പൊന്മുടിയിലേക്കുപോയതും നാട്ടുകാര്‍ വളഞ്ഞുപിടിച്ചതും പൊലീസില്‍ ഏല്‍പിച്ചതും കൂട്ടത്തില്‍ സ്ത്രീ ഉണ്ടായിരുന്നു എന്നതും സത്യമാണെന്ന് സഭയെ ബോധിപ്പിച്ച മഹാനായ ആ സദാചാര സംരക്ഷകന്റെ തിരുനാമം സഭാരേഖകളില്‍ തങ്കലിപികളില്‍ എഴുതപ്പെടേണ്ടതായിരുന്നു. എന്നാല്‍ കണ്ണില്‍ ചോരയില്ലാത്ത സ്‌പീക്കര്‍ അത് രേഖയില്‍ നിന്ന് നീക്കം ചെയ്തു. അതുകൊണ്ട് കേരള നിയമസഭയുടെ ചാരിത്ര്യശുദ്ധിയുടെ ചരിത്രത്തില്‍ അബ്ദുല്ലക്കുട്ടിയുടെ പേര് പില്‍ക്കാലത്ത് ആരെങ്കിലും ചികഞ്ഞുനോക്കിയാല്‍ കാണാനാവില്ല. അക്ഷന്തവ്യമായ അപരാധമാണ് സ്‌പീക്കര്‍ ചെയ്തത്. ഒരു ചരിത്രനിഷേധം തന്നെ.

പാര്‍ട്ടി വിട്ടുപോയവര്‍ പാര്‍ട്ടി എതിരാളികളേക്കാള്‍ വെറുക്കപ്പെട്ടവരാണ് സി.പി.എമ്മിന്. എം.വി. രാഘവനെ വേട്ടയാടിയതുപോലെ അടുത്ത ഇര ഇനി അബ്ദുല്ലക്കുട്ടിയാണ്. കഴിഞ്ഞ വര്‍ഷം പാമ്പന്‍ കണ്ടി കുന്നിനടുത്തുനിന്ന് കാറിനു നേരെ കല്ലെറിഞ്ഞ് പേടിപ്പിക്കാന്‍ നോക്കി. പിന്‍സീറ്റിലായിരുന്നതുകൊണ്ട് ഒഴിഞ്ഞു മാറിരക്ഷപ്പെട്ടു. കണ്ണിലെ കരടായതിനാല്‍ കണ്ണൂരില്‍ ഇപ്പോള്‍ പ്രോട്ടോകോളിന് പുറത്താണ് സ്ഥാനം. സര്‍ക്കാര്‍ പരിപാടികളില്‍ രണ്ടാംപൗരത്വം. മറ്റു മണ്ഡലങ്ങളില്‍ ഒരു മന്ത്രിയെപ്പോലും കിട്ടാതെ ഉദ്ഘാടനങ്ങളും ശിലാസ്ഥാപനങ്ങളും വൈകുമ്പോള്‍ അബ്ദുല്ലക്കുട്ടിയുടെ മണ്ഡലത്തില്‍ ഡസന്‍കണക്കിന് മന്ത്രിമാര്‍ പൊതുപരിപാടികളില്‍ പങ്കെടുക്കുന്നു. എം.എല്‍.എയെയും എം.പിയെയും ഒതുക്കാനാണ് ഈ മന്ത്രിപ്പട. മുണ്ടയാട്ട് ശീതീകൃത ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന് മന്ത്രി കോടിയേരി ശിലാസ്ഥാപനം നടത്തിയ ചടങ്ങില്‍ അധ്യക്ഷത വഹിക്കാതിരിക്കാന്‍ ആശംസകനാക്കി ഒതുക്കി. കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി.ദാസന്‍, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ഒ.കെ. ബിനീഷ് എന്നിവരുടെ പേരുകൊത്തിയ ശിലാഫലകത്തില്‍ മണ്ഡലം എം.എല്‍.എയായ അബ്ദുല്ലക്കുട്ടിയുടെ പേര് ഒഴിവാക്കുകയും ചെയ്തു. ഉപതെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നല്‍കിയ പദവിയെ രാഷ്ട്രീയ വൈരത്തോടെ അപമാനിക്കാന്‍ പ്രോട്ടോകോള്‍ അട്ടിമറിക്കുന്ന വിധം.

കണ്ണൂര്‍ ജില്ലയിലെ നാറാത്ത് ടി.പി. മൊയ്തീന്റെയും സൈനബയുടെയും മകനായി 1967 മേയ് എട്ടിന് ജനനം. നാറാത്ത് യു.പി. സ്‌കൂള്‍, കമ്പില്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം. കണ്ണൂര്‍ എസ്.എന്‍ കോളജില്‍നിന്ന് മലയാളത്തില്‍ ബിരുദം.തിരുവനന്തപുരം ലോ അക്കാദമിയില്‍നിന്ന് എല്‍.എല്‍.ബി. 1999ല്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു.

ഇന്ദിരാഗാന്ധി ഇലക്ഷനില്‍ തോറ്റപ്പോള്‍ പൊട്ടിക്കരഞ്ഞ ബാപ്പയുടെ മകനാണ്. അതുകൊണ്ടാണ് കുറേക്കാലം സി.പി.എമ്മിലിരുന്ന് പാപങ്ങള്‍ ചെയ്തശേഷം കോണ്‍ഗ്രസ് പാരമ്പര്യത്തിലേക്ക് മടങ്ങിയെത്തിയത്. പൊതുജീവിതം തുടങ്ങിയത് എസ്.എഫ്.ഐക്കാരനായി. ആദ്യജയം കണ്ണൂര്‍ എസ്.എന്‍ കോളജില്‍നിന്ന് യൂനിവേഴ്‌സിറ്റി യൂനിയന്‍ കൗണ്‍സിലറായി. 1996ല്‍ ജില്ലാ പഞ്ചായത്ത് അംഗം. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റായിരിക്കെ 1999ല്‍ കണ്ണൂര്‍ മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി. ബാലറ്റ് പെട്ടി തുറന്നാല്‍ അബ്ദുല്ലക്കുട്ടി അദ്ഭുതക്കുട്ടിയാവും എന്ന പ്രവചനം അക്ഷരംപ്രതി ശരിയായി. മുല്ലപ്പള്ളി രാമചന്ദ്രനെ അട്ടിമറിച്ച് ജൈത്രയാത്രക്ക് തുടക്കമിട്ടു. 2004ലും എം.പിയായി. ഉംറയുടെയും നാഡീജ്യോതിഷത്തിന്റെയും ഹര്‍ത്താല്‍ വിരുദ്ധ പ്രസ്താവനയുടെയും മോഡിമോഡല്‍ വികസനത്തിന്റെയും പേരില്‍ വിവാദങ്ങളില്‍ ചെന്നുപെട്ടു. 2009 മാര്‍ച്ചില്‍ സി.പി.എമ്മില്‍നിന്നു പുറത്തായി. എം.പി സ്ഥാനം രാജിവെച്ച് അടുത്ത മാസം കോണ്‍ഗ്രസില്‍ ചേര്‍ന്നു.
എം.പി എന്ന നിലയില്‍ കിട്ടിയ വരുമാനത്തിന്റെ 80 ശതമാനം വരെ കൃത്യമായി പാര്‍ട്ടി തിരിച്ചു വാങ്ങിയിട്ടുണ്ട്. 10 കൊല്ലം കൊണ്ട് 43 ലക്ഷം രൂപ പാര്‍ട്ടിക്ക് സമ്പാദിച്ചുകൊടുത്ത എളിയ പ്രവര്‍ത്തകനാണ്. വീഴ്ത്താന്‍ വഴിനീളെ ചതിക്കുഴികള്‍ കുത്തിവെച്ചിട്ടുണ്ടാവുമെന്ന ഉറപ്പില്‍ കരുതലോടെയാണ് നടപ്പ്.

കശ്മീരില്‍ എന്താണ് നടക്കുന്നത്?

കശ്മീരില്‍ എന്താണ് നടക്കുന്നത്?

Saturday, July 10, 2010
കശ്മീരില്‍ ബി.ബി.സി ഉര്‍ദു സര്‍വീസിലെ ലേഖകന്‍ റിയാസ് മസ്‌റൂറിനെപ്പോലും പൊലീസ് തല്ലിച്ചതച്ച സംഭവം സൂചിപ്പിക്കുന്നത് അവിടത്തെ സ്ഥിതിഗതികളില്‍ പറയത്തക്ക പുരോഗതിയൊന്നും ഇല്ലെന്നാണ്. സംസ്ഥാനത്ത് കാര്യങ്ങള്‍ കൈവിട്ടതോടെ സൈന്യം തെരുവിലിറങ്ങേണ്ടി വന്നിരിക്കുന്നു. തുടര്‍ച്ചയായ കര്‍ഫ്യു ദൈനംദിന ജീവിതത്തെ വല്ലാതെ ബാധിച്ചിട്ടുണ്ട്. ചെറുപ്പക്കാര്‍ പുറത്തിറങ്ങരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ചിദംബരം ആവശ്യപ്പെട്ടിരിക്കുന്നു. ക്രമസമാധാനം ഉറപ്പുവരുത്താന്‍ കൂടുതല്‍ സുരക്ഷാസേനയെ അയക്കാന്‍ സന്നദ്ധമാണെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. അനേകമാളുകളെ അറസ്റ്റ് ചെയ്തിരിക്കുന്നു.  നേരത്തെ തന്നെ സംസ്ഥാനത്ത് ക്രമസമാധാനം സി.ആര്‍.പി.എഫിന്റെ  ചുമതലയിലാണുള്ളത്. ഇപ്പോള്‍ പട്ടാളത്തെയും ഇറക്കി. കൂടുതല്‍ സൈന്യത്തെവിട്ട് കൂടുതല്‍ ബലപ്രയോഗവും കൂടുതല്‍ സ്വാതന്ത്ര്യ നിഷേധവും കൊണ്ട് പരിഹരിക്കാവുന്നതല്ല കശ്മീരിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് സംസ്ഥാന സന്ദര്‍ശനവേളയില്‍ മനസ്സിലായിക്കാണണം. അതേസമയം എങ്ങനെയും ക്രമസമാധാനം വീണ്ടെടുത്തശേഷം  ചര്‍ച്ചകളിലേക്കും മറ്റും നീങ്ങിയാല്‍ മതി എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഏതായാലും സംസ്ഥാന മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയുടെ കഴിവുകേട് ജനങ്ങള്‍ക്ക് മാത്രമല്ല കേന്ദ്രത്തിനും ബോധ്യപ്പെട്ടിരിക്കുന്നു. എങ്കില്‍പോലും കേന്ദ്രത്തില്‍ നിന്ന് നീതിലഭിക്കുമെന്ന് വിശ്വാസം പുലര്‍ത്തിയവര്‍വരെ ഇന്ന് നിരാശയിലാണ്. സയ്യിദ് അലിഷാ ഗീലാനിയുടെ നേതൃത്വത്തിലുള്ള ഹുര്‍റിയത്ത് തീവ്രവാദി വിഭാഗത്തിന് പുറമെ മിര്‍വാഇസ് നയിക്കുന്ന മിതവാദി വിഭാഗവും  ഇപ്പോള്‍ പ്രക്ഷോഭരംഗത്തുണ്ട്.  സമാധാന ജീവിതം കാംക്ഷിക്കുന്ന ജനങ്ങളെ പ്രകോപിതരാക്കാനും ശത്രുപക്ഷത്ത് നിര്‍ത്താനും ബോധപൂര്‍വമായ ഏതോ ഗൂഢശ്രമങ്ങളുണ്ടായോ എന്ന് സര്‍ക്കാര്‍ ആത്മപരിശോധന നടത്തുന്നത് നന്നായിരിക്കും.

കഴിഞ്ഞ വര്‍ഷം ഷോപ്പിയാനില്‍ രണ്ടു വനിതകള്‍ സൈനികരാല്‍ ബലാല്‍സംഗത്തിനിരയായി വധിക്കപ്പെട്ട സംഭവത്തില്‍, ഒരു കൊല്ലം കഴിഞ്ഞിട്ടും നീതി ലഭിച്ചില്ലെന്ന പരാതി വ്യാപകമാണ്. ഇക്കൊല്ലം പ്രതിഷേധക്കാര്‍ക്ക് നേരെ സുരക്ഷാസേന നടത്തിയ  വെടിവെപ്പില്‍ കുറേ സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടത് സ്ഥിതി വഷളാക്കി. ഇന്ത്യാ-പാക് ബന്ധം മെച്ചപ്പെട്ടുവെന്ന് തോന്നുന്ന ഓരോ ഘട്ടത്തിലും അതിനെ അട്ടിമറിക്കുന്ന സംഭവങ്ങള്‍ എങ്ങനെ ഉണ്ടാകുന്നുവെന്ന അന്വേഷണവും പ്രയോജനം ചെയ്യും.  ജനാധിപത്യപരമായി തീര്‍ക്കാവുന്ന പ്രശ്‌നങ്ങള്‍ അങ്ങനെതന്നെ തീര്‍ക്കുക എന്നതാണ് കശ്മീരിന്റെ കാര്യത്തിലും യുക്തമാവുക. സംസ്ഥാന സര്‍ക്കാറിന്റെ പിടിപ്പുകേട് മാത്രമല്ല, കേന്ദ്രത്തിന്റെ അലംഭാവവും അവിടത്തെ പ്രതിസന്ധി ഗുരുതരമാക്കി. സൈന്യത്തിന്റെ പ്രത്യേകാവകാശം നീക്കം ചെയ്യുമെന്ന വാഗ്ദാനം നടപ്പാക്കാന്‍ ക്രിയാത്മക നീക്കമുണ്ടായില്ല. സൈനികരുടെ ഭാഗത്തുനിന്ന്  ഉണ്ടായ അതിക്രമങ്ങള്‍ക്ക് തക്കതായ ശിക്ഷയോ ജനങ്ങളെ വിശ്വാസത്തിലെടുത്തുള്ള പരിഹാരങ്ങളോ ഉണ്ടായില്ല. കാര്യമായ കുഴപ്പങ്ങള്‍ ഇല്ലാതിരുന്ന ഘട്ടത്തിലെങ്കിലും ദീര്‍ഘകാല പരിഹാരമാര്‍ഗങ്ങളെപ്പറ്റി കശ്മീരിലെ നേതാക്കളും ഗ്രൂപ്പുകളുമായി ചര്‍ച്ച നടത്തുന്നത് സഹായകമായേനെ. അതും നടന്നില്ല. പ്രശ്‌നങ്ങള്‍ നിയന്ത്രണം വിടുമ്പോഴുള്ള താല്‍കാലിക നടപടികളില്‍  മാത്രമായി നമ്മുടെ കശ്മീര്‍ നയം ചുരുങ്ങുന്നു. ഇപ്പോഴാകട്ടെ പൗരാവകാശങ്ങള്‍ മാത്രമല്ല, മാധ്യമങ്ങളുടെ അറിയാനും അറിയിക്കാനുമുള്ള അവകാശം വരെ അടിച്ചമര്‍ത്തപ്പെടുകയാണ്. ഇന്ത്യയുടെ ഭാഗമായ  കശ്മീരില്‍ പ്രത്യേക നിയമങ്ങളും നിയന്ത്രണങ്ങളും എന്തിനെന്ന ചോദ്യം സ്വാഭാവികമായും ഉയരുന്നു.

സൈനിക അതിക്രമങ്ങള്‍ക്കെതിരെ അവിടെ നടന്നത് സമാധാനപരമായ പ്രതിഷേധങ്ങളായിരുന്നു. പ്രതിഷേധം നടത്തിയവരാകട്ടെ പാകിസ്താന്‍കാരോ പാക് പക്ഷക്കാരോ അല്ല; ഇന്ത്യന്‍ പൗരന്മാരും. മൂന്നാഴ്ചക്കുള്ളില്‍ സ്‌കൂള്‍ കുട്ടികളടക്കം പതിനഞ്ചുപേര്‍ കൊല്ലപ്പെട്ടു. പാക് അക്രമികളെയും നുഴഞ്ഞുകയറ്റക്കാരെയും ചെറുത്തുനിന്നവരാണ് ഭൂരിപക്ഷം കശ്മീരികളും. ഏറ്റവുമൊടുവില്‍ കുട്ടികളുടെ കല്ലേറാണ് കൊടും അക്രമമായി വ്യാഖ്യാനിച്ച് വെടിവെപ്പ് നടത്താന്‍ ഒഴികഴിവാക്കിയത് എന്ന വാര്‍ത്ത അന്വേഷിക്കാന്‍ ചെന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് കര്‍ഫ്യു പാസുകളെല്ലാം പിന്‍വലിച്ചെന്ന മറുപടിയാണ് കിട്ടിയത്. സാധാരണ പ്രതിഷേധങ്ങളെപോലും നേരിടാന്‍ വേണ്ട ജനാധിപത്യബോധമുള്ളവരല്ല കശ്മീരില്‍ ക്രമസമാധാനപാലനം നടത്തുന്ന സി.ആര്‍.പി.എഫ് എന്ന് മുന്‍ ഐ.ജി റാംമോഹന്‍ വരെ ഈയിടെ ഒരഭിമുഖത്തില്‍ നിരീക്ഷിച്ചു. കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങള്‍ക്ക് എന്തൊക്കെയോ ഒളിക്കാനുണ്ടെന്ന ധാരണ ശക്തിപ്പെടുത്തുന്നതാണ് ഇപ്പോഴത്തെ മാധ്യമവിലക്ക്.

ദക്ഷിണേന്ത്യന്‍ മീഡിയ കമീഷന്‍ ചെയര്‍മാന്‍ കെ.കെ. കട്യാല്‍  ജമ്മു- കശ്മീരിലെ മാധ്യമ നിയന്ത്രണത്തെ അപലപിച്ചിരിക്കുന്നു. കശ്മീര്‍ പ്രസ് ഗില്‍ഡും അതിനെ വിമര്‍ശിക്കുന്നു. കൃത്യമായ വിവരം നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമായ സന്ദര്‍ഭത്തില്‍ വിവരവിനിമയത്തിന് വിലക്കേര്‍പ്പെടുത്തിയത് അധിക്ഷേപാര്‍ഹമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കാനും അസ്വസ്ഥത പടര്‍ത്താനുമാണ് ഇത്തരം നിയന്ത്രണങ്ങള്‍ ഉപകരിക്കുക. ഏറെ പ്രതിഷേധമുയര്‍ന്നപ്പോള്‍ ഏതാനും കര്‍ഫ്യു പാസുകള്‍ നല്‍കാന്‍ അധികൃതര്‍ തയാറായെങ്കിലും സൈനികര്‍  ആ പാസുകള്‍ക്ക് വിലകല്‍പ്പിക്കുന്നില്ലത്രെ.

ഇപ്പോള്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനെപ്പോലും കൈയേറ്റം ചെയ്തു. കശ്മീരിന്റെ ഇപ്പോഴത്തെ പ്രശ്‌നം വിശ്വാസ ചോര്‍ച്ചയാണ്. സ്വന്തം ജനങ്ങളെ വിശ്വസിക്കാത്ത, അവരുടെ വിശ്വാസം ആര്‍ജിക്കാനാവാത്ത സംസ്ഥാന സര്‍ക്കാര്‍;  രാഷ്ട്രീയ ലാഭചേതങ്ങള്‍ കണക്കുകൂട്ടി, ജനവിശ്വാസം ഒട്ടുമില്ലാത്ത സംസ്ഥാന സര്‍ക്കാറിനെ താങ്ങിനിര്‍ത്താന്‍ വിധിക്കപ്പെട്ട കേന്ദ്രം; സത്യാവസ്ഥ പുറത്തുകൊണ്ടുവരേണ്ട മാധ്യമങ്ങളെ ഒട്ടും വിശ്വാസമില്ലാത്ത അധികൃതര്‍; ജനാധിപത്യ സമൂഹത്തിലെ മര്യാദകളറിയാതെ, വെടിവെച്ചും ബലം പ്രയോഗിച്ചും മാത്രം ശീലമുള്ള സൈനിക- അര്‍ധസൈനികര്‍ക്ക് മാധ്യമങ്ങളടക്കമുള്ള ജനാധിപത്യ സംവിധാനങ്ങളോടുള്ള അവിശ്വാസം -ഇതെല്ലാം ചേര്‍ന്ന് ജനങ്ങളെ ഞെരിക്കുന്നു. ഒരു ഭാഗത്ത് ബലപ്രയോഗം ശക്തിപ്പെടുത്തുകയും മറുഭാഗത്ത് സത്യമറിയാനുള്ള മാര്‍ഗങ്ങള്‍വരെ അടയ്ക്കുകയും ചെയ്താല്‍ ഭയാനകമായ അവസ്ഥയാണുണ്ടാവുക.  കാര്യങ്ങള്‍ ശരിയായി മനസ്സിലാക്കാനും രാജ്യതന്ത്രജ്ഞതയോടെ നയപരിപാടികള്‍ സ്വീകരിക്കാനും കേന്ദ്രം ഇനിയെങ്കിലും സജ്ജമാകേണ്ടിയിരിക്കുന്നു. സൈനിക ഭരണവും ജനാധിപത്യവും ഒരുമിച്ച് പോകില്ലല്ലോ.